ന്യൂഡൽഹി: നീറ്റ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ എല്ലാവർക്കും ഇത്തവണ ഒന്നാം റാങ്കില്ല. നാലു വിദ്യാർഥികളാണ് ഇത്തവണ 720ൽ 715 മാർക്കുനേടി ഒന്നാമതെത്തിയത്. നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ പുതിയ മാനദണ്ഡമനുസരിച്ച് ഇനി ഒരേ മാർക്ക് നേടിയാലും സമനില വരില്ല.കഴിഞ്ഞ വർഷം ഒരേ മാർക്ക് നേടിയ എല്ലാവർക്കും ഒന്നാം റാങ്ക് നൽകിയിരുന്നു.
പുതിയ മാനദണ്ഡമനുസരിച്ച് ബയോളജിക്ക് ഉയർന്ന മാർക്ക് ലഭിച്ചയാൾക്കാണ് ഒന്നാം റാങ്ക്. അവിടെയും തുല്യത വന്നാൽ കെമിസ്ട്രിയുടേയും പിന്നീട് ഫിസിക്സിന്റെയും മാർക്ക് പരിഗണിക്കും.
വീണ്ടും തുല്യത വന്നാൽ എല്ലാ വിഷയങ്ങളിലും ശരിയായ ഉത്തരങ്ങളേക്കാൾ കുറവ് തെറ്റായ ഉത്തരങ്ങളുള്ള ഉദ്യോഗാർഥികളെ പരിഗണിക്കും, തുടർന്ന് ബയോളജിയിൽ കുറഞ്ഞ തെറ്റ് ഉത്തരങ്ങൾ വരുത്തിയ വിദ്യാർഥി വിജയിക്കും, തുടർന്ന് ഫിസിക്സിൽ കുറഞ്ഞ തെറ്റുത്തരങ്ങൾ വരുത്തിയ ആൾ. തുല്യത വീണ്ടും നിലനിൽക്കുകയാണെങ്കിൽ പ്രായം കൂടിയ ആൾ ജയിക്കും. കഴിഞ്ഞ വർഷവും ടൈ ബ്രേക്കിങ് സംവിധാനമുണ്ടായിരുന്നെങ്കിലും മൂന്ന് വിദ്യാർഥികൾ ഒന്നാം സ്ഥാനത്തിനർഹരായിരുന്നു.
പുതിയ സംവിധാനം വഴി എല്ലാവർക്കും വ്യത്യസ്ത റാങ്കുകൾ ലഭിക്കുമെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. ഇതനുസരിച്ച് രാജസ്ഥാനിൽനിന്നുള്ള തനിഷ്‌കക്കാണ് ഒന്നാം റാങ്ക്. ഡൽഹിയുടെ വത്സ ആശിഷ് ബത്ര രണ്ടാം സ്ഥാനത്തും കർണാടകയിൽനിന്നുള്ള ഋഷികേശ് നാഗഭൂഷൺ ഗാംഗുലെ, രുച്ചാ പവാഷെ എന്നിവർ മൂന്നും നാലും സ്ഥാനങ്ങളിലുമെത്തി. ബുധനാഴ്ചയാണ് നീറ്റ്-യുജി ഫലം പ്രഖ്യാപിച്ചത്.
പരീക്ഷയെഴുതിയ 17,64,571 ഉദ്യോഗാർഥികളിൽ 9,93,069 (56.3 ശതമാനം) പേർ യോഗ്യത നേടി. യോഗ്യത നേടിയവരിലേറെയും പെൺകുട്ടികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.