നീറ്റ് ചോദ്യപേപ്പർ തയാറാക്കുന്നതിൽ അടിമുടി മാറ്റം; പുതിയ സുരക്ഷാ സംവിധാനം ഒരുക്കാൻ എൻ.ടി.എ

ന്യൂഡൽഹി: നീറ്റ്-യുജി 2026 പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിന് പിന്നാലെ പരീക്ഷാ നടത്തിപ്പിലെ സുരക്ഷാ വീഴ്ചകൾ പരിഹരിക്കാൻ നിർണ്ണായക മാറ്റങ്ങളുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. ചോദ്യപേപ്പർ തയ്യാറാക്കുന്ന രീതിയിൽ അടിമുടി മാറ്റം വരുത്താനാണ് ഏജൻസിയുടെ തീരുമാനം. സീറോ-ട്രസ്റ്റ് ആർക്കിടെക്ചർ എന്ന മാണ് ഇതിനായി നടപ്പിലാക്കുന്നത്.

നിലവിൽ ഒരു പ്രത്യേക പരീക്ഷയ്ക്കായി ചോദ്യങ്ങൾ തയ്യാറാക്കുന്ന വിദഗ്ധർക്ക് തങ്ങൾ തയ്യാറാക്കുന്നത് ഏത് പരീക്ഷയ്ക്കുള്ള ചോദ്യങ്ങളാണെന്ന് കൃത്യമായി അറിയാമായിരുന്നു. എന്നാൽ പുതിയ സംവിധാനത്തിൽ ചോദ്യങ്ങൾ തയ്യാറാക്കുന്ന വിദഗ്ധർക്ക് തങ്ങൾ തയ്യാറാക്കുന്ന ചോദ്യങ്ങൾ ഏത് പരീക്ഷയ്ക്കുള്ളതാണെന്ന വിവരം ലഭിക്കില്ല.

വിദഗ്ധർ തയ്യാറാക്കുന്ന ചോദ്യങ്ങൾ ഒരു വലിയ കേന്ദ്രീകൃത ഡാറ്റാബേസിലേക്കാണ് ആദ്യം എത്തുക. പിന്നീട് പരീക്ഷാ സമയത്ത് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ ചോദ്യബാങ്കിൽ നിന്ന് ചോദ്യങ്ങൾ തിരഞ്ഞെടുത്ത് ചോദ്യപേപ്പർ തയ്യാറാക്കും. ഇതിലൂടെ അന്തിമ ചോദ്യപേപ്പർ പൂർണ്ണമായി അറിയാവുന്നവരുടെ എണ്ണം വളരെ കുറയ്ക്കാൻ സാധിക്കും.

നീറ്റ്-യുജി പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് 13 പേരെ സിബിഐ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ വിവർത്തകരും ചോദ്യപേപ്പർ തയ്യാറാക്കിയ വിദഗ്ധരും ഉൾപ്പെടുന്നു. പരീക്ഷയുടെ അതീവ രഹസ്യ സ്വഭാവമുള്ള പേപ്പർ സെറ്റിംഗ് ഘട്ടത്തിലാണ് ചോർച്ച നടന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എൻ.ടി.എയുടെ ഈ നടപടി.

ചോദ്യപേപ്പർ വിവർത്തനത്തിലും മാറ്റങ്ങൾ വരുന്നുണ്ട്. വിവർത്തന പ്രക്രിയയുടെ 85 ശതമാനവും നിർമിത ബുദ്ധിഉപയോഗിച്ച് നടത്താനാണ് തീരുമാനം. മനുഷ്യരായ വിവർത്തകരുടെ പങ്ക് എ.ഐ തയ്യാറാക്കിയ വിവർത്തനം ശരിയാണോ എന്ന് പരിശോധിക്കുന്നതിലേക്ക് മാത്രമായി പരിമിതപ്പെടുത്തും. ഇവർക്കും തങ്ങൾ വിവർത്തനം ചെയ്യുന്നത് ഏത് പരീക്ഷയുടെ ചോദ്യങ്ങളാണെന്ന് അറിയാൻ സാധിക്കില്ല.

ജൂൺ 21-ന് നടക്കാനിരിക്കുന്ന പുനഃപരീക്ഷയ്ക്കായി പുതിയ വിദഗ്ധരെ ഉൾപ്പെടുത്തിയും ചോദ്യപേപ്പർ, ഗതാഗത, സംഭരണ സംവിധാനങ്ങൾ കൂടുതൽ കർശനമാക്കിയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ എൻ.ടി.എ തുടങ്ങിക്കഴിഞ്ഞു.

Tags:    
News Summary - NEET question paper leak: A drastic change in question paper production is coming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.