ചെന്നൈ: തമിഴ്നാട്ടിലെ എൻജിനീയറിങ് കോളജുകളിൽ വലിയൊരു വിഭാഗം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായി റിപ്പോർട്ട്. ടി.എൻ.ഇ.എ 2026 കൗൺസലിങ്ങിന്റെ രണ്ടാം റൗണ്ട് പൂർത്തിയായപ്പോൾ 106583 എൻജിനീയറിങ് സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. തമിഴ്നാട് ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ എജൂക്കേഷൻ പുറത്തുവിട്ട രണ്ടാം റൗണ്ട് ഒഴിവുസീറ്റുകളുടെ പട്ടികയിലാണ് ഈ കണക്കുകൾ.
41ശതമാനം സീറ്റുകളിൽ മാത്രമാണ് വിദ്യാർഥികൾ പ്രവേശനം നേടിയത്. നിരവധി സർക്കാർ, സ്വകാര്യ കോളജുകളിലെ സീറ്റുകൾ മിക്കതും നിറഞ്ഞു. എന്നാൽ, 167 കോളജുകളിൽ 10 ശതമാനത്തിൽ താഴെ സീറ്റുകളിലേക്ക് മാത്രമാണ് പ്രവേശനം നടന്നത്. 23 കോളജുകളിൽ ഒരു വിദ്യാർഥി പോലും പ്രവേശനം നേടിയില്ല. അതേസമയം, തമിഴ്നാട്ടിലെ പ്രമുഖ എൻജിനീയറിങ് സ്ഥാപനങ്ങളിലെ സീറ്റുകൾ ആദ്യ രണ്ടുഘട്ടങ്ങളിൽതന്നെ നിറയുകയും ചെയ്തു. അണ്ണാ സർവകലാശാലയുടെ സി.ഇ.ജി, എം.ഐ.ടി, ജി.സി.ടി പോലുള്ള പ്രമുഖ കാമ്പസുകളിലെ നിരവധി കോഴ്സുകളിൽ സീറ്റുകൾ നേരത്തേ തന്നെ നിറഞ്ഞു.
സംസ്ഥാനത്തെ എൻജിനീയറിങ് വിദ്യാഭ്യാസ രംഗത്ത് കോളജുകളുടെ ഗുണനിലവാരം, പ്ലേസ്മെന്റ് സാധ്യത, കോഴ്സിന്റെ തൊഴിൽ സാധ്യത എന്നിവ നിർണായകമാണെന്ന് ഇത് സൂചിപ്പിക്കുന്നതായി വിഗദ്ധർ വ്യക്തമാക്കുന്നു.
എൻജിനീയറിങ് കോഴ്സുകൾക്കിടയിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള വിഭാഗമായി തുടരുന്നു. എ.ഐ, ഡാറ്റാ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, സോഫ്റ്റ്‌വെയർ മേഖലകളിലെ തൊഴിൽ സാധ്യതകളാണ് ഇത്തരം കോഴ്സുകളിലേക്ക് വിദ്യാർഥികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. ഇ.സി.ഇ, ഐ.ടി തുടങ്ങിയ ടെക്നോളജി അധിഷ്ഠിത കോഴ്സുകൾക്കും ആവശ്യക്കാർ കൂടുതലാണ്. സി.എസ്.ഇയിൽ 17124 വിദ്യാർഥികളും ഇ.സി.ഇയിൽ 12000 ൽ അധികം വിദ്യാർഥികളും ഐ.ടിയിൽ 6282 വിദ്യാർഥികളും പ്രവേശനം നേടി.
തമിഴ്നാട്ടിൽ വർഷങ്ങളായി എൻജിനീയറിങ് വിദ്യാഭ്യാസ മേഖലയിൽ കോളജുകളുടെയും സീറ്റുകളുടെയും എണ്ണം ഉയർന്നിട്ടുണ്ട്. എന്നാൽ എല്ലാ സ്ഥാപനങ്ങൾക്കും ഒരേ തോതിൽ വിദ്യാർഥികളെ ലഭിക്കുന്നില്ല. ടി.എൻ.ഇ.എയുടെ ഔദ്യോഗിക സീറ്റ് മാട്രിക്സിൽ കോളജ്, ബ്രാഞ്ച്, സംവരണ വിഭാഗം എന്നിവ അനുസരിച്ച് സീറ്റുകൾ ലഭ്യമാണ്. ഇതോടെ ‘എൻജിനീയറിങ് പഠിക്കാൻ വിദ്യാർഥികളില്ല’ എന്നതിലുപരി ‘ഏത് എൻജിനീയറിങ് കോളജിൽ ഏത് കോഴ്സ് പഠിക്കണം?’ എന്നതാണ് വിദ്യാർഥികളുടെ പ്രധാന പരിഗണന.
രണ്ടാം റൗണ്ടിന് ശേഷവും 1.06 ലക്ഷത്തിലധികം സീറ്റുകൾ ഒഴിവായതിനാൽ മൂന്നാം റൗണ്ട് കൗൺസലിങ്ങാണ് ഇനി നിർണായകം. ഔദ്യോഗിക ടി.എൻ.ഇ.എയുടെ പട്ടികയിൽ കോളജ് കോഴ്സ് അടിസ്ഥാനത്തിലുള്ള ഒഴിവുകൾ വ്യക്തമാക്കിയിട്ടുണ്ട്. മൂന്നാം റൗണ്ടിൽ കൂടുതൽ സീറ്റുകൾ നിറയാൻ സാധ്യതയുണ്ടെങ്കിലും എല്ലാ കോളജുകൾക്കും ഒരുപോലെ പ്രയോജനം ലഭിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.