ന്യൂഡൽഹി: ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിൽ അടിയന്തരാവസ്ഥയെ കുറിച്ചുള്ള പാഠഭാഗം ഉൾപ്പെടുത്തിയ എൻ.സി.ഇ.ആർ.ടി നടപടി ചർച്ചയാകുന്നു. സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ ‘ജനാധിപത്യത്തിനുള്ള വെല്ലുവിളി’ എന്ന അധ്യായത്തിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രവർത്തനം, കരുത്ത്, വെല്ലുവിളികൾ എന്നിവ പരിശോധിക്കുന്ന “അണ്ടർസ്റ്റാൻഡിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്” എന്ന പുതിയ പാഠപുസ്തകത്തിലാണ് അടിയന്തരാവസ്ഥയെ കുറിച്ച് പറയുന്നത്. ഒമ്പതാം ക്ലാസ് തലത്തിൽ ഇതാദ്യമായാണ് അടിയന്തരാവസ്ഥയെക്കുറിച്ച് ഉൾപ്പെടുത്തുന്നതെന്ന്എൻ.സി.ആർ.ടി വ്യക്തമാക്കി.
1975-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ അമ്പതാം വാർഷികം രാജ്യം ആചരിക്കുകയാണ്. ജനാധിപത്യത്തെക്കുറിച്ചുള്ള അധ്യായത്തിൽ, ജനാധിപത്യ സ്ഥാപനങ്ങൾക്കും ഭരണഘടനാപരമായ സ്വാതന്ത്ര്യത്തിനും നേരിട്ട നിർണായകമായ ഒരു പരീക്ഷണമായാണ് അടിയന്തരാവസ്ഥയെ പാഠപുസ്തകം വിശേഷിപ്പിക്കുന്നത്. അടിയന്തരാവസ്ഥക്കെതിരായ പ്രക്ഷോഭങ്ങളെ ഏകോപിപ്പിക്കുന്നതിൽ ജയപ്രകാശ് നാരായൺ വഹിച്ച പങ്കും പാഠപുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.
വ്യാജ വാർത്തകൾ, തെറ്റായ വിവരങ്ങൾ, ദാരിദ്ര്യം, പ്രാദേശികവാദം, സാമൂഹിക വിവേചനം, ലിംഗ അസമത്വം, പൊതുമുതൽ നശിപ്പിക്കൽ, പൗരധർമങ്ങളുടെ ലംഘനം തുടങ്ങിയവ ജനാധിപത്യത്തിന്റെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുന്ന ഘടകങ്ങളാണെന്നാണ് പാഠ ഭാഗത്തിൽ പറയുന്നതത്. “ജനാധിപത്യവും നിങ്ങളും”എന്ന പുതിയ പാഠ ഭാഗം കൂടി പരിഷ്കരിച്ച പാഠ പുസ്തകത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.