മംഗളൂരു: മംഗളൂരു സർവകലാശാലയും ബിയേറിയസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും (ബി.ഐ.ടി) അക്കാദമിക്, ഗവേഷണ, സാംസ്കാരിക സഹകരണം വർധിപ്പിക്കുന്നതിനായി ധാരണപത്രത്തിൽ (എം.ഒ.യു) ഒപ്പുവെച്ചു. കർണാടക സ്റ്റേറ്റ് യൂനിവേഴ്സിറ്റി ആക്ടിന് കീഴിൽ സ്ഥാപിതമായ യൂനിവേഴ്സിറ്റിയും മംഗളൂരു ഇനോലിയിലുള്ള ബിയേറിയസ് നോളജ് കാമ്പസിലെ ബിയേറിയസ് അക്കാദമി ഓഫ് ലേണിങ്ങിന് കീഴിൽ പ്രവർത്തിക്കുന്ന ബിയേറിയസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ഈ കരാറിന് കീഴിൽ നിരവധി അക്കാദമികവും പ്രഫഷണലുമായ സംരംഭങ്ങൾ സംയുക്തമായി ഏറ്റെടുക്കും.
അക്കാദമിക്, സാംസ്കാരിക വിനിമയ പരിപാടികൾ, പ്രഫഷണൽ, വിദ്യാർഥി വിനിമയ സംരംഭങ്ങൾ, സംയുക്ത ഗവേഷണ പ്രവർത്തനങ്ങൾ, സെമിനാറുകളിലെ പങ്കാളിത്തം, സമ്മേളനങ്ങൾ, ശിൽപശാലകൾ, പരിശീലന പരിപാടികൾ എന്നിവയുൾപ്പെടെ വിപുലമായ സഹകരണ പ്രവർത്തനങ്ങൾ ഈ കരാറിൽ ഉൾപ്പെടുന്നു. സഹകരണത്തിന്റെ പ്രധാന ലക്ഷ്യം ഉത്തരവാദിത്തമുള്ള കൃത്രിമ ബുദ്ധിയെക്കുറിച്ചുള്ള ഗവേഷണ ക്ലസ്റ്റർ (എ.ഐ) സ്ഥാപിക്കുക എന്നതാണ്. ബാധകമായ ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾക്ക് വിധേയമായി അക്കാദമിക് മെറ്റീരിയലുകൾ, ഗവേഷണ പ്രസിദ്ധീകരണങ്ങൾ, വിദ്യാഭ്യാസ വിഭവങ്ങൾ എന്നിവയുടെ കൈമാറ്റം, വിദ്യാർഥികൾക്കായി ഹ്രസ്വകാല അക്കാദമിക്, സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കൽ എന്നിവ ധാരണപത്രം കൂടുതൽ സുഗമമാക്കുന്നു.
ചടങ്ങിൽ സംസാരിച്ച മംഗളൂരു സർവകലാശാല വൈസ് ചാൻസലർ പ്രഫ. ധർമ വിദ്യാർഥികൾക്കും ഫാക്കൽറ്റി അംഗങ്ങൾക്കും ധാരണപത്രത്തിന്റെ ദീർഘകാല നേട്ടങ്ങൾ എടുത്തുപറഞ്ഞു. ബിയേറിയസ് നോളജ് കാമ്പസ് ഡയറക്ടർ ഡോ. എസ്.ഐ. മഞ്ജുർ ബാഷ, ബിയറിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ.സി. കമലകണ്ണൻ ബി.ഐ.ടിയിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം മേധാവി ഡോ. അബ്ദുല്ല ഗുബ്ബി, സർവകലാശാല രജിസ്ട്രാർ, കമ്പ്യൂട്ടർ സയൻസ് ഫാക്കൽറ്റി ഡീൻ, എം.ബി.എ ഡീൻ, ഇരു സ്ഥാപനങ്ങളിലെയും മുതിർന്ന ഫാക്കൽറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.