തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് (കെ.എ.എസ്) രണ്ടാം വിജ്ഞാപനം വൈകും. കെ.എ.എസ് കേഡര്‍ സ്ട്രെങ്തിന്റെ 30 ശതമാനം വരുന്ന 31 ഒഴിവ് ഡെപ്യൂട്ടേഷന് റിസര്‍വായി മാറ്റിയിരുന്നു. എന്നാല്‍ ഇതിന് തസ്തിക കണ്ടെത്തുന്ന നടപടി അനന്തമായി നീളുകയാണ്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന മുറക്ക് നവംബർ ഒന്നിന് വിജ്ഞാപനം പ്രസിദ്ധീകരിക്കാനുള്ള തയാറെടുപ്പിലായിരുന്നു പി.എസ്.സി. എന്നാൽ ഒഴിവ് റിപ്പോർട്ട് ചെയ്യാൻ പൊതുവിതരണവകുപ്പിന് കഴിയാതെ വന്നതോടെ ഉദ്യോഗാർഥികളുടെ കാത്തിരിപ്പും നീളുകയാണ്
അതേസമയം കെ.എ.എസിന്റെ കേഡര്‍ സ്ട്രെങ്ത് ചട്ടത്തിന് അനുസരിച്ച് നിര്‍ണയിക്കണമെന്ന് അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണല്‍ ഉത്തരവിട്ടു. 2022 ഒക്ടോബര്‍ ഒന്ന് കണക്കാക്കി കെ.എ.എസ് ജൂനിയര്‍ ടൈം സ്കെയില്‍ ട്രെയിനിയുടെ എണ്ണം നിശ്ചയിക്കാനാണ് ജസ്റ്റിസ് പി.വി. ആശ സര്‍ക്കാറിന് നിർദേശം നല്‍കിയത്. ഇതിന് രണ്ടുമാസ സമയപരിധിയും അനുവദിച്ചു. ചട്ടം 4, 18 എന്നിവ പ്രകാരമാണ് തസ്തിക നിര്‍ണയിക്കേണ്ടത്. 2021ലെ ഉത്തരവുകള്‍ അനുസരിച്ച് കെ.എ.എസിന്റെ കേഡര്‍ സ്ട്രെങ്ത് 105 ആയി നിശ്ചയിച്ചത് ചട്ട വിരുദ്ധമാണെന്ന് വിധിയില്‍ പറയുന്നു. ഷെഡ്യൂള്‍ ഒന്നില്‍ പറയുന്ന സര്‍ക്കാര്‍വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികകളുടെയും പൊതുസര്വിസിലെ സമാന തസ്തികകളുടെയും 10 ശതമാനമാണ് കെ.എ.എസിന് മാറ്റുന്നതായി ചട്ടത്തിലുള്ളത്. അതനുസരിച്ച് കൂടുതല്‍ തസ്തികകളും ഒഴിവുകളും കെ.എ.എസിലുണ്ടെന്ന് അറിയിച്ച് കഴിഞ്ഞ റാങ്ക്പട്ടികയിലുള്ളവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.