തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റിൽ അക്കാദമിക് വിദഗ്ധരായി സർക്കാർ നാമനിർദ്ദേശം ചെയ്ത ആറു പേരിൽ മൂന്ന് പേർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകരാണെന്ന് ആക്ഷേപം.
സർവകലാശാല നിയമത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിച്ചുനടത്തിയിട്ടുള്ള മൂന്നുപേരുടെ നാമനിർദേശങ്ങൾ പിൻവലിക്കണമെന്നും പകരം ആക്കാദമിക് വിദഗ്ധരെ സിൻ ഡിക്കേറ്റിലേക്ക് നാമനിർദ്ദേശം ചെയ്യണമെന്നുമാവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ് ശശികുമാറും സെക്രട്ടറി എം. ഷാജർഖാനും മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി.
അവരുടെ അക്കാദമിക് രംഗത്തെ വൈദഗ്ധ്യമോ ബയോഡേറ്റ പോലുമോ പരിശോധിക്കാതെ ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് നാമനിർദേശം ചെയ്തുവെന്നാണ് ആക്ഷേപം. സർവകലാശാല നിയമപ്രകാരം സിൻഡിക്കേറ്റിലേക്ക് ആറ് വിദ്യാഭ്യാസ വിചക്ഷണരെ സർക്കാരിന് നാമനിർദേശം ചെയ്യാം. സിൻഡിക്കേറ്റ് മൂന്നു സർവകലാശാല പ്രഫസർമാരോടൊപ്പമാണ് പൂർണ സമയ രാഷ്ട്രീയ പ്രവർത്തകരായ ജെ.എസ്.ഷിജു ഖാൻ, അഡ്വ. ജി. മുരളീധരൻ പിള്ള, ആർ.രാജേഷ് എം.എൽ.എ എന്നിവരെ കൂടി നാമനിർദേശം ചെയ്തത്.
വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ പ്രകാരം ഇവർ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ജില്ലകളിലായി 51 ക്രിമിനൽ കേസുകളിൽ ഇപ്പോഴും പ്രതികളാണ്. ഇവരുടെ യോഗ്യതകൾ സംബന്ധിച്ച ബിയോഡേറ്റകൾ ലഭ്യമല്ലെന്നും മന്ത്രിയുടെ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നാമനിർദ്ദേശം ചെയ്തതുവെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.