ബെർലിൻ: തൊഴിലവസരങ്ങളുണ്ടായിട്ടും വിദഗ്ധരായ ഉദ്യോഗാർഥികളെ കിട്ടാതെ വലഞ്ഞ് ജർമനി. പ്രായമായി ജീവനക്കാർ വിരമിക്കുന്നതിനാലും അവരുടെ തസ്തികകൾ നികത്താൻ യുവ ഉദ്യോഗാർഥികൾ ഇല്ലാത്തതിനാലുമാണ് ജർമനിയിൽ തൊഴിലാളി ക്ഷാമം നേരിടുന്നത്. പ്രശ്നം പരഹരിക്കുന്നതിനായി ഇന്ത്യയിൽനിന്നും വൈദഗ്ധ്യം നേടിയ ഉദ്യോഗാർഥികളെ അന്വേഷിക്കുകയാണ് ജർമനി. വൈദഗ്ധ്യ തൊഴിലുകൾക്കൊപ്പം അധ്യാപനം, ഐ.ടി സെക്ടർ, ആരോഗ്യമേഖല എന്നിവകളിലേക്കാണ് ജർമനി കൂടുതലായി യുവാക്കളെ ആവശ്യപ്പെടുന്നത്.
2021 ഫെബ്രുവരിയിൽ ഹാൻഡർക്ക് വോൺ അൻഗെർൺ സ്റ്റേൺബർഗിന്റെ ഇൻബോക്സിലേക്ക് വന്ന ഇമെയിലിലൂടെയാണ് ഈ ട്രെൻഡിന്റെ തുടക്കം. ഇന്ത്യയിൽനിന്ന് ലഭിച്ച സന്ദേശത്തിൽ തൊഴിൽ പരിശീലനം നേടിയ ധാരാളം യുവാക്കൾ ഞങ്ങളുടെ പക്കലുണ്ട്, ജോലി നൽകാൻ താൽപര്യമുണ്ടോ എന്നായിരുന്നു ആ സന്ദേശം. തെക്കുപടിഞ്ഞാറൻ ജർമനിയിലെ ഫ്രീബർഗ് ചേംബർ ഓഫ് സ്കിൽഡ് ക്രാഫ്റ്റ്സിലാണ് വോൺ അൻഗെർൺ സ്റ്റേൺബർഗ് ജോലിചെയ്യുന്നത്. വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളായ ഇഷ്ടികപണിക്കാർ, മരപ്പണിക്കാർ, കശാപ്പുകാർ, ബേക്കർമാർ, ഡ്രൈവർമാർ തുടങ്ങിയ ജോലികളിലേക്ക് റിക്രൂട്ടിങ് നടത്തുന്ന സ്ഥാപനമാണിത്. കൃത്യമായ സമയത്താണ് ഇമെയിൽ ലഭിച്ചതെന്നും വിദഗ്ധരായ തൊഴിലാളികളെ ആവശ്യപ്പെടുന്ന നിരവധി തൊഴിലുടമകൾ ഉണ്ടായിരുന്നുവെന്നും ജോലിക്കാരെ കണ്ടെത്താൻ ബുദ്ധിമുട്ടുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ജർമനിയിൽ കശാപ്പുകാരെ അന്വേഷിക്കുന്ന ഒരു പ്രാദേശിക തൊഴിലുടമയെയാണ് താൻ ആദ്യം വിളിച്ചതെന്നും കശാപ്പ് തൊഴിൽ മേഖലതന്നെ തകർന്നിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. രാജ്യത്ത് 2002ൽ 19,000 ചെറുകിട, കുടുംബ ബിസിനസുകളുണ്ടായിരുന്നു. എന്നാൽ 2021ഓടെ അത് 11,000ൽ താഴെ മാത്രമായി. അപ്രന്റിസ്ഷിപ്പിൽ ജർമൻ യുവാക്കളെ തൊഴിലിലേക്ക് ആകർഷിക്കാൻ വളരെയേറെ തൊഴിലുടമകൾ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
2022ൽ മാജിക് ബില്യൺ എന്ന തൊഴിൽ ഏജൻസിയിലൂടെ 13 യുവാക്കളെ റിക്രൂട്ട് ചെയ്തു. ഇപ്പോൾ 200ലധികം ഇന്ത്യൻ യുവാക്കളാണ് കശാപ്പുശാലകളിൽ ജോലിചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. ജീവിത നിലവാരം ഉയർത്തുന്നതിനും ഉയർന്ന ശമ്പളം ലഭിക്കുന്നതിനാലും പഠനം മുന്നോട്ടു കൊണ്ടുപോകുന്നതിനുമാണ് ഇന്ത്യൻ യുവാക്കൾ കൂടുതലായും ജർമനിയിൽ പാർട്ട്ടൈം ആയി ജോലികളിൽ ഏർപ്പെടുന്നത്.
2024ലെ പഠനം അനുസരിച്ച് ജർമനിയുടെ സമ്പദ്‍വ്യവസ്ഥ പ്രതിവർഷം 2,88,000 വിദേശ തൊഴിലാളികളെ ആവശ്യപ്പെടുന്നു. അല്ലെങ്കിൽ 2040 ആകുമ്പോഴേക്കും തൊഴിലാളികളുടെ എണ്ണത്തിൽ 10ശതമാനത്തിലധികം ഇടിവ് സംഭവിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബേബി ബൂമർ തലമുറയുടെ അവസാന അംഗങ്ങൾ വിരമിക്കലിലേക്ക് അടുക്കുന്നതും ജനനനിരക്ക് കുറയുന്നതും ജർമനിയിൽ തൊഴിലാളികൾക്ക് കടുത്ത ക്ഷാമം സൃഷ്ടിക്കുന്നു. ഇതിനുപകരമായി ഇന്ത്യയിലെ യുവാക്കളെ ഉപയോഗിക്കാനാണ് ജർമനിയിലെ തൊഴിലുടമകളുടെ നീക്കം.
ഇന്ത്യയുടെ ജനസംഖ്യയും തൊഴിൽക്ഷാമവുമാണ് യുവാക്കളെ ജർമനിയിലേക്ക് ആകർഷിക്കുന്നത്. ഈ വർഷം ‘ഇന്ത്യ വർക്ക്സ്’ 775 യുവാക്കളെയാണ് ജർമനിയിലേക്ക് റിക്രൂട്ട് ചെയ്യാനായി ഒരുങ്ങുന്നത്. 2022-ലെ മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പങ്കാളിത്ത കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചതിനുശേഷം, വൈദഗ്ധ്യമുള്ള ഇന്ത്യൻ തൊഴിലാളികൾക്ക് ജർമനിയിൽ ജോലി ലഭിക്കാൻ എളുപ്പമാണ്. ഇന്ത്യൻ പൗരൻമാർക്കുള്ള തൊഴിൽ വിസ ക്വോട്ട 20,000ൽനിന്ന് 90,000 ആയി ഉയർത്തുമെന്നും ജർമനി പ്രഖ്യാപിച്ചിട്ടുണ്ട്. ജർമ്മനിയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2024 ൽ രാജ്യത്ത് 136,670 ഇന്ത്യൻ തൊഴിലാളികളാണുള്ളത്, 2015 ൽ ഇത് 23,320 ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.