ന്യുഡൽഹി: മൂല്യ നിർണയത്തിൽ കൃത്യത ലക്ഷ്യമിട്ട് പ്ലസ് ടു പരീക്ഷയുടെ മൂല്യനിർണയത്തിന് ഓൺ സ്‌ക്രീൻ മാർക്കിങ് (ഒ.എസ്.എം) രീതി നടപ്പാക്കുമെന്ന് സി.ബി.എസ്.ഇ. 2026 ലെ ബോര്‍ഡ് പരീക്ഷകള്‍ മുതലാണ് ഡിജിറ്റല്‍ മാര്‍ക്കിങ് സമ്പ്രദായം നടപ്പാക്കുക. പത്താംക്ലാസ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയം പഴയപോലെ തന്നെ തുടരും. ഇക്കാര്യങ്ങൾ കാണിച്ച് സ്കൂൾ അധികൃതർക്ക് സി.ബി.എസ്.ഇ അറിയിപ്പ് നൽകി.
പരീക്ഷാ പ്രക്രിയയില്‍ കാര്യക്ഷമത, സുതാര്യത, എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഡിജിറ്റല്‍ മൂല്യനിര്‍ണണയമെന്ന് സി.ബി.എസ്.ഇ അറിയിച്ചു. ഓണ്‍-സ്‌ക്രീന്‍ മാര്‍ക്കിങ് സംവിധാനം പിശകുകള്‍ ഇല്ലാതാക്കുകയും മാനുവല്‍ ആയിട്ടുള്ള ഇടപെടല്‍ ഗണ്യമായി കുറക്കുകയും ചെയ്യും. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പോകാതെ സ്വന്തം സ്‌കൂളുകളില്‍ ഇരുന്ന് കൊണ്ട് തന്നെ ഉത്തരക്കടലാസുകള്‍ വിലയിരുത്താന്‍ കഴിയുമെന്നതുകൊണ്ട് ഈ മൂല്യനിർണയം അധ്യപകർക്കും വലിയ ആശ്വാസമാണ് നൽകുക.
കൂടുതൽ എളുപ്പത്തിൽ മൂല്യനിർണയ നടപടികൾ ഏകോപിപ്പിക്കാൻ സാധിക്കും. ഡിജിറ്റൽ മൂല്യ നിർണയത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സി.ബി.എസ്.ഇ സ്‌കൂളുകൾക്ക് നിർദേശം നൽകി. ഓൺ-സ്‌ക്രീൻ മാർക്കിംഗ് വരുന്നതോടെ മാർക്കുകൾ കൂട്ടി ഇടുന്നതിലെ തെറ്റുകളും ഒഴിവാക്കാനാവും.
മൂല്യ നിർണയം എങ്ങനെയെന്ന കാര്യത്തിൽ അധ്യപകർക്ക് ആവശ്യമായ പരിശീലനം നൽകും. പരിശീലന പരിപാടികൾ, നിർദ്ദേശങ്ങൾ അടങ്ങിയ വിഡിയോകൾ എന്നിവ പുറത്തിറക്കുകയും സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോൾ സെന്റർ സജ്ജമാക്കുകയും ചെയ്യും. മൂല്യനിർണയത്തിനായി ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് സ്കൂളുകൾകൾക്ക് സി.ബി.എസ്.ഇ നിർദേശം നൽകിയിട്ടുണ്ട്.
ഇന്ത്യയിലും മറ്റ് 26 രാജ്യങ്ങളിലുമായി 46 ലക്ഷം വിദ്യാർഥികളാണ് സി.ബി.എസ്.ഇയുടെ പത്താം ക്ലാസ്, പ്ലസ് ടു ബോർഡ് പരീക്ഷ എഴുതുന്നത്. ഫെബ്രുവരി 17 ന് ആരംഭിച്ച് ഏപ്രിൽ 10ന് അവസാനിക്കുന്ന രീതിയിലാണ് ഇത്തവണത്തെ പത്താം തരം പ്ലസ് ടു പരീക്ഷകൾ. പത്താം ക്ലാസ് പരീക്ഷ വർഷത്തിൽ രണ്ടുതവണ നടത്താനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഇതിലെ രണ്ടാമത്തെ പരീക്ഷ മെയ് 15 മുതൽ ജൂൺ ഒന്ന് വരെ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.