ന്യൂഡൽഹി: കോവിഡ് മഹാമാരി സർവ മേഖലകളിലും താളപ്പിഴകളുണ്ടാക്കിയിട്ടുണ്ടെങ്കിലും വല്ലാതെ പിടിച്ചുലച്ചത് വിദ്യാഭ്യാസ മേഖലയെയാണ്. ഇത് രക്ഷിതാക്കളേയും വിദ്യാർഥികളേയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഈ ആശങ്കകൾക്കിടയിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയെഴുതുന്ന വിദ്യാർഥികൾ ആശ്വാസമാവുകയാണ് സി.ബി.എസ്.ഇയുടെ പുതിയ തീരുമാനം.
ഇത്തവണ പത്താം തരം പരീക്ഷയിൽ ഐച്ഛിക വിഷയങ്ങളായ ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിവയിൽ ഏതിലെങ്കിലും പരാജയപ്പെടുകയാണെങ്കിൽ അത് ആറാമത്തെ അധിക വിഷയമായ നൈപുണ്യ വിഷയമായി മാറ്റപ്പെടുമെന്നതാണ് പുതിയ നിയമം. തുടർന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച അഞ്ച് വിഷയങ്ങൾ അടിസ്ഥാനമാക്കിയാവും സ്കോർ കാർഡ് തയാറാക്കുക. ഇത് വിദ്യാർഥികൾക്ക് വിജയം സുനിശ്ചിതമാക്കാൻ സഹായകമാവും.
കുട്ടികളുടെ മെറിറ്റ് അടിസ്ഥാനമായ പ്രകടനം മാത്രമല്ല, മറിച്ച് വിദ്യാർഥികൾ ആർജ്ജിച്ചെടുത്ത വൈജ്ഞാനിക സാമൂഹ്യ, വൈകാരിക, പ്രവർത്തനാഷ്ഠിത പ്രകടനങ്ങളും സ്കോർ കാർഡിൽ പ്രതിഫലിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ പറഞ്ഞു.
മെയ് നാല് മുതൽ ജൂൺ പത്ത് വരെയാണ് സി.ബി.എസ്.ഇ പത്താം തരം, പ്ലസ് ടു പരീക്ഷകൾ നടക്കുന്നത്. പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് ഒന്ന് മുതലും നടക്കും. പരീക്ഷാഫലം ജൂൺ 15ന് പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.