സർക്കാർ ജോലിയിലേക്ക് കൈപിടിച്ച് ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രങ്ങൾ; പരിശീലനം നേടിയത് 55,000ത്തിലേറെ പേർ, ജോലി ലഭിച്ചത് 4330 പേർക്ക്

തൊടുപുഴ: സർക്കാർ ജോലിയിലേക്ക് വഴികാട്ടിയാകുകയാണ് സംസ്ഥാനത്തെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങൾ. ന്യൂനപക്ഷ വിഭാഗത്തിലെ മുസ്​ലിം, ക്രിസ്ത്യൻ, സിഖ്, ജൈന, പാഴ്സി വിഭാഗത്തിൽപെട്ടവർക്കും 20 ശതമാനം സീറ്റിൽ മറ്റ് ഒ.ബി.സി വിഭാഗത്തിൽപെട്ടവർക്കുമാണ് ഇവിടങ്ങളിൽ പ്രവേശനം. സർക്കാർ കണക്കുകൾ പ്രകാരം ഈ കേന്ദ്രങ്ങളിലൂടെ പരിശീലനം നൽകിയ 4330 പേരാണ് കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ വിവിധ സർക്കാർ വകുപ്പുകളിൽ ജോലിയിൽ കയറിയത്.

സംസ്ഥാനത്ത് വിവിധ ജില്ലകളിലാ‍യി നിലവിൽ 24 ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളും 28 ഉപകേന്ദ്രങ്ങളുമാണുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിവിധ മത്സരപരീക്ഷകൾക്കുള്ള പരിശീലനമാണ് ഇവിടെ നൽകുന്നത്. ഒമ്പത്​ വർഷത്തിനിടെ 52 കേന്ദ്രങ്ങളിലായി 55,000ത്തോളം യുവജനങ്ങളാണ് വിവിധ ബാച്ചുകളിലായി പരിശീലനം പൂർത്തിയാക്കിയത്.

ഈ കൂട്ടത്തിലാണ് 4330 പേർക്ക് കേന്ദ്ര-സംസ്ഥാന സർവിസുകളിലായി നിയമനം ലഭിച്ചിട്ടുള്ളത്. ഇക്കാലയളവിൽ ഏറ്റവും കൂടുതൽ നിയമനം ലഭിച്ചിട്ടുള്ളത് കോഴിക്കോട് ജില്ലയിൽ പരിശീലനം നേടിയവർക്കാണ്. ഇവിടെ 790 പേർക്കാണ് വിവിധ തസ്തികകളിൽ നിയമനം ലഭിച്ചത്. രണ്ടാം സ്ഥാനത്ത്​ ഇടുക്കിയാണ്. ഇവിടെ 568 പേർക്കും നിയമനം ലഭിച്ചു. 547 പേരുമായി മലപ്പുറം ജില്ലക്കാണ് നിയമനകാര്യത്തിൽ മൂന്നാംസ്ഥാനം.

ഒന്നാം യു.പി.എ സർക്കാറിന്‍റെ കാലത്ത് രൂപവത്​കൃതമായ സച്ചാർ കമീഷൻ നൽകിയ ശിപാർശകളുടെ ചുവടുപിടിച്ചാണ് വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ ന്യൂനപക്ഷ വിഭാഗത്തിന്‍റെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ വിവിധ പദ്ധതികൾ നടപ്പാക്കിയത്. ഇതിന് തുടർച്ചയായി സംസ്ഥാനങ്ങൾ ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപവത്​കരിക്കുകയും 2011ൽ സംസ്ഥാനത്ത് ഇതിനുള്ള നടപടി ആരംഭിക്കുകയും ചെയ്തു. ഇതിന്‍റെ ഭാഗമായാണ് പരിശീലനകേന്ദ്രങ്ങളും നിലവിൽ വന്നത്.

വിവിധ ജില്ലകളിൽ നിയമനം ലഭിച്ചവർ

  • തിരുവനന്തപുരം-147
  • കൊല്ലം-188
  • പത്തനംതിട്ട-136
  • ആലപ്പുഴ-390
  • കോട്ടയം-288
  • ഇടുക്കി-560
  • എറണാകുളം-308
  • തൃശൂർ-188
  • പാലക്കാട്-213
  • മലപ്പുറം-547
  • കോഴിക്കോട്-790
  • വയനാട്-171
  • കണ്ണൂർ-294 കാസർകോട്​-110



Tags:    
News Summary - Minority youth training centers help prepare them for government jobs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.