ഡോ. ആസാദ് മൂപ്പൻ
കോഴിക്കോട്: ഇന്ത്യയുടെ ആരോഗ്യമേഖലക്കായി ദീർഘവീക്ഷണമുള്ള ഒരു രൂപരേഖയാണ് ഇന്നത്തെ ബജറ്റ് മുന്നോട്ടുവെക്കുന്നതെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ. നവീകരണം, ലഭ്യത, ഉൽപ്പാദന ശേഷി വർധിപ്പിക്കൽ, ആഗോള മത്സരക്ഷമത എന്നിവയെ ഇതിലൂടെ ഒരുമിച്ച് സാധ്യമാക്കുന്നു. അഞ്ച് വർഷത്തേക്ക് 10,000 കോടി രൂപ വകയിരുത്തിക്കൊണ്ടുള്ള 'ബയോഫാർമ ശക്തി' പദ്ധതി, ഗവേഷണം, ഉൽപ്പാദനം, നിയന്ത്രണ ശേഷി എന്നിവ ശക്തിപ്പെടുത്തുന്നതിലൂടെ രാജ്യത്ത് അത്യാധുനികവും കുറഞ്ഞ ചിലവിലുള്ളതുമായ ചികിത്സാ മാർഗങ്ങൾ സാധ്യമാക്കും.
17 ഗുരുതര ക്യാൻസർ മരുന്നുകളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയത് രോഗികൾക്ക് ആശ്വാസമാകുകയും കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുകയും ചെയ്യുന്ന നിർണ്ണായക നടപടിയാണ്. ആരോഗ്യ അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റിൽ നൽകിയിട്ടുള്ള പ്രാധാന്യം സ്വാഗതാർഹമാണ്. ജില്ലാ ആശുപത്രികളുടെ ശേഷി 50 ശതമാനം വർധിപ്പിക്കാനുള്ള നിർദ്ദേശവും, ഉത്തരേന്ത്യയിലെ നിംഹാൻസ് 2.0, മൂന്ന് പുതിയ എയിംസ് തുടങ്ങിയവ വഴിയുള്ള നിക്ഷേപങ്ങളും നഗരങ്ങളിലും പിന്നോക്ക മേഖലകളിലും മികച്ച ചികിത്സ ഉറപ്പാക്കാൻ സഹായിക്കും. കൂടുതൽ കരുത്തുറ്റതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ പൊതുജനാരോഗ്യ സംവിധാനം കെട്ടിപ്പടുക്കാനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ആരോഗ്യമേഖലയെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പ്രധാന സ്രോതസ്സായാണ് ബജറ്റ് കാണുന്നത്. ഒരു ലക്ഷം അലൈഡ് ഹെൽത്ത് പ്രൊഫഷണലുകളെയും (AHPs) ഒന്നര ലക്ഷം കെയർഗിവർമാരെയും വാർത്തെടുക്കാനുള്ള പ്രഖ്യാപനം ഈ രംഗത്തെ വിപ്ലവകരമായ മാറ്റമാണ്. നൈപുണ്യ വികസനം, എ.ഐ അധിഷ്ഠിത പരിശീലനം, ഡിജിറ്റൽ ഹെൽത്ത് പ്രോഗ്രാമുകൾ എന്നിവ വഴി ഭാവിയിലേക്കാവശ്യമായ തൊഴിൽസേനയെ ഇതിലൂടെ സൃഷ്ടിക്കാനാകും. വയോജന പരിരക്ഷയ്ക്കും പ്രത്യേക ചികിത്സാ ആവശ്യങ്ങൾക്കും ഇത് വലിയ പിന്തുണയാകും. മെഡിക്കൽ ഹബ്ബുകൾ, മെഡിക്കൽ ടൂറിസം, മാനസിക-ഡിജിറ്റൽ ആരോഗ്യ സേവനങ്ങൾ എന്നിവയിലൂന്നിയുള്ള ഈ നീക്കങ്ങൾ ഇന്ത്യയെ ആഗോളതലത്തിൽ വിശ്വസനീയമായ ഒരു ആരോഗ്യ കേന്ദ്രമാക്കി മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.