അടിയന്തിരമായി പണം ആവശ്യമായി വരുമ്പോഴാണ് മറ്റൊരു വഴിയുമില്ലാത ആളുകൾ ലോൺ ആപ്പുകളെ ആശ്രയിക്കുന്നത്. ഈ അവസരം മുതലെടുത്ത് ആളുകളെ കുടുക്കുന്ന ലോൺ ആപ്പുകൾ ഇന്ന് പെരുകുകയാണ്.
പെട്ടെന്ന് അനുമതി, കുറഞ്ഞ പലിശ നിരക്ക്, ലളിതമായ രേഖകൾ എന്നിങ്ങനെ യഥാർഥ ധനകാര്യ സ്ഥാപനങ്ങളുടെ അതേ ഭാഷ ഉപയോഗിച്ചാണ് വായ്പക്കാരെ വ്യാജ ലോൺ ആപ്പുകൾ കുടുക്കുന്നത്. പണം നഷ്ടപ്പെടുക എന്നത് മാത്രമല്ല ഇതിലെ അപകടം. അപരിചിതമായ ആപ്പുകളുമായി സെൻസിറ്റീവ് വിവരങ്ങൾ പങ്കുവെക്കുന്നത് വ്യക്തിപരവും സാമ്പത്തികവുമായ ഡാറ്റയെ വലിയ അപകടത്തിലാക്കും.
വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുന്നതിനോ പണം സ്വീകരിക്കുന്നതിനോ മുമ്പ് ആ ലോൺ ആപ്പിന് പിന്നിൽ ആരാണെന്ന് കൃത്യമായി അറിഞ്ഞിരിക്കണം.
വ്യക്തതയില്ലാത്ത ലെണ്ടറുടെ ഐഡന്‍റിറ്റി, പലിശ നിരക്കുകളെയും ചാർജുകളെയും കുറിച്ചുള്ള പരിമിതമായ വിവരങ്ങൾ, ആപ്പിന്‍റെ അമിതമായ പെർമിഷൻ റിക്വസ്റ്റുകൾ, ശരിയായ ക്രെഡിറ്റ് അസസ്‌മെന്റ് ഇല്ലാതെയുള്ള പെട്ടെന്ന് ക്രെഡിറ്റിന് അംഗീകാരം നൽകുന്നത് എന്നിവയെല്ലാം വ്യാജ ആപ്പുകളുടെ സൂചനകളാണ്.
ഒരു ആപ്പ് ആപ്പ് സ്റ്റോറിൽ ലഭ്യമാണ് എന്നതുകൊണ്ട് മാത്രം വായ്പക്കാർ അതിനെ കണ്ണടച്ച് വിശ്വസിക്കരുത്. അത് ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് ഡെവലപ്പറുടെ പേര്, ഡിസ്ക്രിപ്ഷൻ, പ്രൈവസി പോളിസി, കസ്റ്റമർ സപ്പോർട്ട് വിശദാംശങ്ങൾ, സമീപകാല റിവ്യൂകൾ എന്നിവ വായ്പക്കാർ പരിശോധിക്കണം. ഏറ്റവും പ്രധാനം, ഈ വിശദാംശങ്ങളെല്ലാം ലെണ്ടറുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നതാണ്. ആപ്പ് ഡെവലപ്പറും വെബ്‌സൈറ്റിൽ പരാമർശിച്ചിരിക്കുന്ന ധനകാര്യ സ്ഥാപനവും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ അതൊരു മുന്നറിയിപ്പായി കാണേണ്ടതാണ്.
വായ്പ നൽകുന്ന ബാങ്കിന്‍റെയോ നോൺ-ബാങ്കിങ് ഫിനാൻഷ്യൽ കമ്പനിയുടെയോ (NBFC) നിയമപരമായ പേര് വായ്പക്കാർ കണ്ടെത്തണം. തുടർന്ന് റിസർവ് ബാങ്കിന്‍റെ ഔദ്യോഗിക സ്രോതസുകൾ വഴി ആ സ്ഥാപനം പരിശോധിക്കണം.
അംഗീകൃത സ്ഥാപനവുമായി ആപ്പിനുള്ള ബന്ധം പരിശോധിക്കുന്നതിനായി ആർ.ബി.ഐയുടെ ഡിജിറ്റൽ ലെൻഡിങ് ആപ്സ് ഡയറക്ടറി പരിശോധിക്കാം. ഒരു ധനകാര്യ കമ്പനിയുടെ പേരോ ലോഗോയോ ഉപയോഗിക്കുന്നു എന്ന കാരണത്താൽ മാത്രം ഒരു ആപ്പിനെ വിശ്വസിക്കരുത്. ആ ബന്ധം സ്വതന്ത്രമായി പരിശോധിച്ചുറപ്പിക്കുക.
വായ്പ വിലയിരുത്തുന്നതുമായി യാതൊരു ബന്ധവുമില്ലാത്ത വിവരങ്ങളിലേക്ക് പ്രവേശിക്കാൻ ആപ്പ് പെർമിഷൻ ചോദിക്കുമ്പോൾ തന്നെ അത് വ്യാജനാണോ എന്ന് മനസിലാക്കാം.
കോൺടാക്റ്റുകൾ, കോൾ ലോഗുകൾ അല്ലെങ്കിൽ മീഡിയ ഫൈലുകൾ എന്നിവയിലേക്ക് പെർമിഷൻ ചോദിച്ചാൽ അതിന്‍റെ ആവശ്യമുണ്ടോ എന്ന് ഒന്ന് ആലോചിച്ച ശേഷം തീരുമാനമെടുക്കുക.
ആ 'കുറഞ്ഞ പലിശ' വായ്പ യഥാർഥത്തിൽ കുറഞ്ഞ ചെലവുള്ളതായിരിക്കണമെന്നില്ല ആകർഷകമായ പലിശ നിരക്കിൽ പരസ്യപ്പെടുത്തുന്ന ഒരു വായ്പ പുറമെ നിന്ന് നോക്കുമ്പോൾ ആകർഷകമാണെങ്കിലും അതിനുള്ളിൽ കുരുക്കുകളും ഒളിഞ്ഞു കിടപ്പുണ്ടായിരിക്കും.
വായ്പ സ്വീകരിക്കുന്നതിന് മുമ്പ് വാർഷിക ശതമാന നിരക്ക് (APR), പ്രോസസിങ് ഫീസ്, ബാധകമായ മറ്റ് ചാർജുകൾ, തിരിച്ചടവ് ഷെഡ്യൂൾ, കാലാവധി, അടയ്‌ക്കേണ്ട ആകെ തുക എന്നിവ പരിശോധിക്കണം. പലിശ നിരക്കിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം വായ്പയുടെ മൊത്തത്തിലുള്ള ചെലവാണ് വായ്പക്കാർ പരിഗണിക്കേണ്ടതെന്ന് സിങ് പറഞ്ഞു.
സെൻസിറ്റീവ് വിവരങ്ങൾ കണ്ണടച്ച് കൈമാറരുത്. കെ.വൈ.സി, ക്രെഡിറ്റ് ചെക്ക് എന്നിവയുടെ ഭാഗമായി ആധാറും പാനും ബാങ്ക് വിവരങ്ങളും നിയമപരമായി ആവശ്യമായി വന്നേക്കാം. എന്നാൽ ഈ വിവരങ്ങൾ എന്തിനാണ് ശേഖരിക്കുന്നത് എന്നും ആ പ്രത്യേക ഘട്ടത്തിൽ അത് ആവശ്യമാണോ എന്നും വായ്പക്കാർ അറിഞ്ഞിരിക്കണം. ലെണ്ടർമാർ തങ്ങൾക്ക് എന്ത് വിവരമാണ് വേണ്ടത്, എന്തുകൊണ്ട് അത് വേണം, ആ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കും എന്ന് വ്യക്തമാക്കിയിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.