സെപ്റ്റംബർ 1 മുതൽ ഗാർഹിക ചെലവുകൾ, നികുതി, ബാങ്കിങ്, യാത്രകൾ എന്നിവയിൽ ചില പ്രധാന മാറ്റങ്ങളും സമയപരിധികളും വരുന്നുണ്ട്. ഇവയിൽ ചിലത് മാസത്തിന്‍റെ ആദ്യ ദിവസം തന്നെ പ്രാബല്യത്തിൽ വരുമ്പോൾ, മറ്റു ചിലത് ആഗസ്റ്റ് അവസാനത്തോടെ അവസാനിക്കുന്ന സമയപരിധികളോ അടുത്ത മാസത്തിൽ നിലവിൽ വരുന്ന നിയമങ്ങളോ ആണ്.
നികുതിദായകർക്ക് 2026-27 അസസ്‌മെന്റ് വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 ആണ്. അതുകൊണ്ട് ഇനിയും ഫയൽ ചെയ്യാത്തവർ സെപ്റ്റംബർ 1 വരെ കാത്തിരിക്കരുത്.
വരുമാനത്തിന്‍റെ സ്വഭാവത്തിനനുസരിച്ചാണ് അനുയോജ്യമായ ITR ഫോം തിരഞ്ഞെടുക്കേണ്ടത്. പ്രിസംപ്റ്റീവ് ടാക്സേഷൻ സ്കീം തിരഞ്ഞെടുക്കുന്ന അർഹരായ നികുതിദായകർക്ക് ITR-4 (സുഗം എന്നും അറിയപ്പെടുന്നു) ലഭ്യമാണ്.
ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാർക്കായി സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ പുതിയ മാറ്റം വരുന്നു. ഇമിഗ്രേഷൻ ക്ലിയറൻസിനിടയിൽ ബോർഡിങ് പാസുകളിൽ സ്റ്റാമ്പ് പതിക്കുന്ന പതിവ് നിർത്തലാക്കാൻ ഇമിഗ്രേഷൻ ബ്യൂറോ തീരുമാനിച്ചു. യാത്രക്കാർക്ക് അവരുടെ മൊബൈൽ ഫോണുകളിൽ ഇലക്ട്രോണിക് ബോർഡിങ് പാസ് കാണിക്കാൻ സാധിക്കും.
ഫിസിക്കൽ ബോർഡിങ് പാസ് കൈവശമുള്ളവർക്ക് അത് തുടർന്നും ഉപയോഗിക്കാം. എന്നാൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇനി ആ രേഖയിൽ സ്റ്റാമ്പ് ചെയ്യില്ല. ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാനും ഫിസിക്കൽ ബോർഡിങ് പാസുകൾ കൊണ്ടുനടക്കുന്നതുമായുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനുമാണ് ഈ നീക്കം. ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ ഫോണിൽ ഇ-ബോർഡിങ് പാസ് ലഭ്യമാക്കി വെക്കുന്നത് ഇമിഗ്രേഷൻ നടപടികൾക്ക് സഹായകരമാകും.
ആവശ്യമായ ഇ-കെ.വൈ.സി നടപടി പൂർത്തിയാക്കാത്ത എൽ.പി.ജി ഉപഭോക്താക്കൾക്കായി മറ്റൊരു സമയപരിധി കൂടിയുണ്ട്. ഗാർഹിക എൽ.പി.ജി കണക്ഷനുകൾക്കായുള്ള ആധാർ അധിഷ്ഠിത ബയോമെട്രിക് ഒതന്റിഫിക്കേഷന്‍റെ അവസാന തീയതി 2026 ഓഗസ്റ്റ് 31 ആയി നീട്ടിയിട്ടുണ്ട്. ഗാർഹിക എൽ.പി.ജി സേവനങ്ങളിലോ സബ്സിഡി ആനുകൂല്യങ്ങളിലോ തടസങ്ങൾ ഒഴിവാക്കാൻ ഈ നടപടി പൂർത്തിയാക്കാത്തവർ സമയപരിധിക്ക് മുമ്പ് അത് പൂർത്തിയാക്കേണ്ടതാണ്.
ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ എണ്ണ വിപണന കമ്പനികൾ ഈ പരിശോധനാ പ്രക്രിയ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നുണ്ട്. അതായത്, സെപ്റ്റംബർ 1 അല്ല അവസാന തീയതി, മറിച്ച് ആഗസ്റ്റ് 31 ആണ്.
സെപ്റ്റംബർ 1 മുതൽ ബാധകമല്ലെങ്കിലും, സ്ഥിര നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന വികസനം അറിയേണ്ടതുണ്ട്. ബാങ്ക് നിക്ഷേപങ്ങൾക്കായുള്ള റിസർവ് ബാങ്കിന്റെ (RBI) പരിഷ്കരിച്ച നിയമങ്ങൾ 2026 ഒക്ടോബർ 1 മുതൽ നിലവിൽ വരും. വലിയ നിക്ഷേപങ്ങൾക്കായുള്ള പുതിയ വെളിപ്പെടുത്തൽ ആവശ്യകതകളും ബാങ്കുകൾ നിക്ഷേപങ്ങൾക്ക് പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന രീതിയിലെ കൂടുതൽ ഏകീകരണവും ഇതിൽ ഉൾപ്പെടുന്നു. ഈ പുതിയ ചട്ടക്കൂടിന്റെ കീഴിൽ 3 കോടി രൂപയും അതിൽ കൂടുതലുമുള്ള ബൾക്ക് നിക്ഷേപങ്ങൾക്ക് ബാധകമായ പലിശനിരക്കുകൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ബാങ്കുകൾ അവരുടെ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കേണ്ടതുണ്ട്.
കൂടാതെ, ഒരേ തുകക്ക് ഒരേ ദിവസം എല്ലാ ശാഖകളിലും ഒരേ നിരക്ക് തന്നെ ബാങ്കുകൾ പാലിക്കേണ്ടതുണ്ട്. എങ്കിലും, വ്യത്യസ്ത ബൾക്ക് നിക്ഷേപ സ്ലാബുകൾക്കായി വിവിധ നിരക്കുകൾ നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം ബാങ്കുകൾക്ക് ഉണ്ടായിരിക്കും. സാധാരണ റീട്ടെയിൽ എഫ്.ഡി നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇത് ആഘാതം ഉണ്ടാക്കിയേക്കില്ല. വലിയ നിക്ഷേപങ്ങൾക്ക് ബാങ്കുകൾ എങ്ങനെ വില നിശ്ചയിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതൽ സുതാര്യത വരുന്നു എന്നതാണ് ഇതിലെ പ്രധാന മാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.