നിങ്ങളുടെ ആധാർ ഉപയോഗിച്ച് മറ്റാരെങ്കിലും സിം കാർഡ് എടുത്തിട്ടുണ്ടോ? എങ്ങനെ തിരിച്ചറിയാം?
ടെലികോം നിയമമനുസരിച്ച് ഒരാൾക്ക് സ്വന്തം പേരിൽ പരമാവധി ഒമ്പത് മൊബൈൽ കണക്ഷനുകൾ വരെ സ്വന്തമാക്കാം. വ്യാജ കണക്ഷനുകൾ തടയാൻ ഉദ്ദേശിച്ചുള്ളതാണ് ഈ നിയമമെങ്കിലും ആധാർ വിവരങ്ങളുടെ ദുരുപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്വന്തം ഐഡന്‍റിറ്റിയിൽ ഏതൊക്കെ നമ്പറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കാലാനുസൃതമായി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
പുതിയ സിം കാർഡ് ലഭിക്കുന്നതിന് ടെലികോം ഓപ്പറേറ്റർമാർ ആധാർ കാർഡ് ഒരു സാധുവായ തിരിച്ചറിയൽ രേഖയായി സ്വീകരിക്കുന്നുണ്ട്. ഇത് സിം എടുക്കൽ എളുപ്പമാക്കുമെങ്കിലും വിവരങ്ങൾ തെറ്റായ കൈകളിൽ എത്തിയാൽ വലിയ സുരക്ഷാ ഭീഷണിയാകും. സാമ്പത്തിക തട്ടിപ്പുകൾക്കും മറ്റ് കുറ്റകൃത്യങ്ങൾക്കുമായി അപരിചിതർ മറ്റുള്ളവരുടെ ആധാർ വിവരങ്ങൾ ഉപയോഗിച്ച് സിം കാർഡുകൾ കൈക്കലാക്കാൻ സാധ്യതയുണ്ട്.
ഇത്തരം തട്ടിപ്പുകൾ കണ്ടെത്താൻ സഹായിക്കുന്നതിനായി കേന്ദ്ര സർക്കാർ 'സഞ്ചാർ സാഥി' പോർട്ടലിന് കീഴിൽ 'ടാപ്കോപ്പ്' എന്ന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി സ്വന്തം പേരിൽ എത്ര കണക്ഷനുകൾ ഉണ്ടെന്ന് പരിശോധിക്കാനും അറിയാത്ത നമ്പറുകൾ റിപ്പോർട്ട് ചെയ്യാനും സാധിക്കും.
ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറുകൾ എങ്ങനെ പരിശോധിക്കാം?
സഞ്ചാർ സാഥി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ പേരിൽ എടുത്ത മൊബൈൽ കണക്ഷനുകൾ പരിശോധിക്കാനുള്ള ഓപ്ഷൻ തെരഞ്ഞെടുക്കുക. നിങ്ങളുടെ 10 അക്ക മൊബൈൽ നമ്പർ നൽകി ക്യാപ്ച ടൈപ്പ് ചെയ്ത ശേഷം ഒ.ടി.പി വഴി വിവരങ്ങൾ സ്ഥിരീകരിക്കുക.
വെരിഫിക്കേഷൻ പൂർത്തിയാകുന്നതോടെ നിങ്ങളുടെ തിരിച്ചറിയൽ രേഖയിൽ ഉള്ള എല്ലാ മൊബൈൽ നമ്പറുകളുടെയും വിവരങ്ങൾ സ്ക്രീനിൽ കാണാം. ഇതിൽ നിങ്ങൾക്ക് പരിചയമില്ലാത്തതോ ഉപയോഗിക്കാത്തതോ ആയ നമ്പറുകൾ ഉണ്ടെങ്കിൽ പോർട്ടൽ വഴി തന്നെ റിപ്പോർട്ട് ചെയ്യാനും തടയാനും സാധിക്കും.
ബാങ്കിങ്, ഡിജിറ്റൽ പേയ്‌മെന്റുകൾ, സോഷ്യൽ മീഡിയ എന്നിവയിലെല്ലാം ഇന്ന് മൊബൈൽ നമ്പറുകൾ നിർണ്ണായകമാണ്. നിങ്ങളുടെ പേരിൽ അപരിചിതർ സിം കൈവശം വെച്ചാൽ ഒ.ടി.പി അടക്കമുള്ള സുരക്ഷാ വിവരങ്ങൾ ചോരാനും സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകാനും സാധ്യതയുണ്ട്.
അതേസമയം, പുതിയ സിം കാർഡുകൾ നൽകുന്നതിനുള്ള നിയമങ്ങൾ സർക്കാർ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. പുതിയ കണക്ഷനുകൾക്ക് ഡിജിറ്റൽ കെ.വൈ.സി നിർബന്ധമാക്കുകയും ബൾക്ക് സിം വിതരണം പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ, നിർജീവമാക്കിയ നമ്പറുകൾ മറ്റൊരാൾക്ക് നൽകുന്നതിന് മുമ്പ് 90 ദിവസത്തെ കാത്തിരിപ്പ് കാലാവധിയും നിശ്ചയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.