വാഷിങ്ടൺ: ഹുർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്കായി പൂർണമായും തുറന്നു നൽകിയതോടെ ആഗോള എണ്ണവിലയിൽ ഇടിവ്. യുദ്ധഭീതിയും വിതരണ തടസ്സങ്ങളും നീങ്ങിയതാണ് വിപണിയിൽ വില കുറയാൻ കാരണം.
വെള്ളിയാഴ്ച 98 ഡോളറിനു മുകളിലായിരുന്ന ബ്രെന്റ് ക്രൂഡിന്റെ വില ഹുർമുസ് കടലിടുക്ക് തുറന്നതോടെ ബാരലിന് 88 ഡോളറായി കുറഞ്ഞു. അസംസ്കൃത എണ്ണവിലയിൽ ശരാശരി 9 മുതൽ 11 ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
90 ശതമാനവും ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ പോലുള്ള രാജ്യങ്ങൾക്ക് ആശ്വാസം പകരുന്നതാണ് വിലയിലെ ഇടിവ്. പത്ത് ദിവസത്തിനിടെ വിപണിയിൽ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. യുദ്ധം കനത്തതോടെ അസംസ്കൃത എണ്ണ വില 119 ഡോളര്‍ വരെ എത്തിയിരുന്നു. ഇതിൽനിന്നാണ് എണ്ണവില ഇടിഞ്ഞതെന്നതും വിപണിക്ക് ആശ്വാസം പകരുന്നു.
ഇറാന് തെക്ക് ഭാഗത്തുള്ള ഒരു ഇടുങ്ങിയ ജലപാതയാണ് ഹുർമുസ് കടലിടുക്ക്. ലോകത്തിലെ എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും പ്രധാന കൈമാറ്റം ഇതിലൂടെയാണ് നടന്നിരുന്നത്. ഫെബ്രുവരി അവസാനം അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചതോടെ ഹുർമുസ് കടലിടുക്ക് ഇറാൻ അടക്കുകയായിരുന്നു. ജലപാതയിലൂടെയുള്ള ഗതാഗതം കുറഞ്ഞതോടെ ആഗോളവിപണയിൽ എണ്ണയുടെയും വാതകത്തിന്റെയും ഗണ്യമായ ക്ഷാമം അനുഭവപ്പെട്ടു. വില കുതിച്ചുയരാനും ഇത് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.