ന്യൂയോർക്ക്: ആഗോള കോഫി ഹൗസ് ശൃംഖലയായ സ്റ്റാർബക്സ് തങ്ങളുടെ ആദ്യ കോർപ്പറേറ്റ് ടെക്നോളജി ഓഫീസ് ഇന്ത്യയിൽ ആരംഭിക്കുന്നു. കമ്പനിയുടെ ചിലവുകളിൽ വലിയൊരു ശതമാനം വെട്ടിക്കുറക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം. സ്റ്റാർബക്സിന്റെ വരാനിരിക്കുന്ന 2027 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തോടെ ഓഫീസ് പ്രവർത്തനസജ്ജമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
കമ്പനി ജീവനക്കാർക്ക് അയച്ച ആഭ്യന്തര സന്ദേശത്തിലാണ് ചീഫ് ടെക്നോളജി ഓഫീസർ (CTO) ആനന്ദ് വരദരാജൻ ഈ വിവരം വ്യക്തമാക്കിയത്. ഇന്ത്യയിൽ ഓഫീസ് സ്ഥാപിക്കുന്നതിനായുള്ള സ്ഥലം ഈ വർഷം അവസാനത്തോടെ കണ്ടെത്തുമെന്നും അതിനുശേഷം റിക്രൂട്ട്‌മെന്റ് നടപടികൾ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.
കമ്പനിയുടെ ആകെ ചെലവിൽ നിന്ന് 2 ബില്യൺ ഡോളർ (ഏകദേശം 2,000 കോടി രൂപയിലധികം) വെട്ടിക്കുറക്കുക എന്ന വിപുലമായ തന്ത്രത്തിന്റെ ഭാഗമായാണ് ഇന്ത്യയിലെ ഈ പുതിയ ഹബ്ബ്. നിലവിൽ മൂന്നാം കക്ഷി കരാറുകാർക്ക് ഔട്ട്സോഴ്സ് ചെയ്തിരിക്കുന്ന പല സാങ്കേതിക ചുമതലകളും കമ്പനിയുടെ കീഴിലേക്ക് നേരിട്ട് കൊണ്ടുവരാൻ സ്റ്റാർബക്സ് ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
‘ബാഹ്യ സേവന ദാതാക്കളെ ആശ്രയിക്കുന്നത് കുറക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. ഇതിനായി ഒന്നിലധികം കേന്ദ്രങ്ങളുള്ള ഒരു ഘടന കെട്ടിപ്പടുക്കുന്നതിലെ സുപ്രധാന ചുവടുവെപ്പാണ് ഇന്ത്യയിലെ പുതിയ ഓഫീസ്’ ആനന്ദ് വരദരാജൻ വ്യക്തമാക്കി. മൂന്നാം കക്ഷി കമ്പനികൾ വലിയ തുക ലാഭം ഈടാക്കുന്നുണ്ടെന്നും ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് കാര്യങ്ങൾ ചെയ്യുന്നത് കമ്പനിക്ക് വലിയ ലാഭമുണ്ടാക്കുമെന്നും അദ്ദേഹം മുമ്പ് വ്യക്തമാക്കിയിരുന്നു.
നേരത്തെ നടത്തിയ പുനഃസംഘടനയുടെ ഭാഗമായി സ്റ്റാർബക്സ് ഈ തസ്തികകൾ ഔട്ട്സോഴ്സ് ചെയ്തിരുന്നുവെങ്കിലും, പിന്നീട് ഈ തീരുമാനത്തിൽ മാറ്റം വരുത്തുകയായിരുന്നു. നിലവിൽ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ സാങ്കേതിക ദാതാക്കളുമായി കമ്പനി സഹകരിക്കുന്നുണ്ട്. ഈ ജോലികൾ കമ്പനിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കൊണ്ടുവരുന്നതിലൂടെ പ്രൊജക്റ്റുകളുമായും അത് ചെയ്യുന്ന ടീമുകളുമായും കൂടുതൽ മികച്ച ബന്ധം സ്ഥാപിക്കാൻ സാധിക്കുമെന്ന് സ്റ്റാർബക്സ് വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.