കുരുമുളകിന് വിലത്തകർച്ച; കുതിപ്പ് കാത്ത് ഏലം കർഷകർ

ഓണാഘോഷങ്ങളുടെ ആലസ്യത്തിൽ നിന്ന് തിരിച്ചുവന്ന കുരുമുളക്‌ കർഷകരെ കാത്തിരുന്നത്‌ വിലത്തകർച്ച. അന്തർസംസ്ഥാന സുഗന്‌ധവ്യഞ്‌ജന വാങ്ങലുകാർ രംഗത്തുണ്ടെങ്കിലും നിത്യേന വില ഇടിച്ച്‌ ചരക്ക്‌ സംഭരിക്കുന്ന നയമാണ്‌ അവർ കൈ​ക്കൊണ്ടത്‌. ഉയർന്ന വില പ്രതീക്ഷിച്ച്‌ ചരക്ക്‌ പിടിച്ച്‌ വൻകിട കർഷകരും മധ്യവർത്തികളും വാരാരംഭത്തിലെ തളർച്ചയെ കാര്യമാക്കിയില്ലെങ്കിലും വില ഇടിവിന്‌ ആക്കം വർധിച്ചതോടെ വിൽപനയിലേക്ക്‌ തിരിഞ്ഞു.

മുഖ്യ വിപണികളിലേക്കുള്ള കുരുമുളക്‌ വരവ്‌ ശക്തിയാർജിക്കുന്നത്‌ കണ്ട്‌ വാങ്ങലുകാർ അൽപം പിൻവലിഞ്ഞ്‌ ഉൽപന്നത്തെ കൂടുതൽ സമ്മർദത്തിലാക്കി. വാങ്ങലുകാർ സംഘടിതരായി നിരക്ക്‌ താഴ്‌ത്തി ചരക്ക്‌ സംഭരിച്ചു. ഓഫ്‌ സീസണിലെ റെക്കോഡ്‌ വില പ്രതീക്ഷിച്ച കർഷകർ വാരത്തിന്റെ രണ്ടാം പാദത്തിൽ വിൽപനയിലേക്ക്‌ ശ്രദ്ധതിരിച്ചത്‌ ഉത്തരേന്ത്യൻ വാങ്ങലുകാർ നേട്ടമാക്കി.

ഇതിനിടയിൽ വിയറ്റ്‌നാം കുരുമുളക്‌ കുറഞ്ഞ വിലക്ക്‌ സംഭരണത്തിന്‌ ഒരു വിഭാഗം വ്യവസായികൾ നീക്കം നടത്തി. വിദേശ ചരക്ക്‌ എത്തിച്ച്‌ നാടൻമുളകുമായി കലർത്തി ക്രിസ്‌മസ്‌ വരെയുള്ള കാലയളവിൽ ആഭ്യന്തര വിപണിയിലിറക്കാനുള്ള ശ്രമത്തിലാണവർ. അൺ ഗാർബിൾഡ്‌ 70,300 രൂപയിൽ നിന്ന്‌ വാരാവസാനം 69,600 ലേക്ക്‌ ഇടിഞ്ഞു.

*** *** ***

ഏലക്ക ലേല കേന്ദ്രങ്ങളിൽ ചരക്ക്‌ പ്രവാഹം തുടരുന്നു. പുതിയ ഏലക്ക വിറ്റഴിക്കാൻ വൻകിട തോട്ടങ്ങൾക്കൊപ്പം ചെറുകിട കർഷകരും രംഗത്ത്‌ അണിനിരന്നു. പശ്ചിമേഷ്യയിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഇന്ത്യൻ ഉൽപന്നത്തിന്‌ അന്വേഷണങ്ങളുണ്ട്‌. ക്രിസ്‌മസ്‌, പുതുവർഷം വരെയുള്ള ആവശ്യങ്ങൾക്കാണ്‌ അവർ രംഗത്തെത്തിയത്‌.

ഇതിനിടയിൽ ദീപാവലി, ദസറ ആഘോഷ വേളയിലെ വിൽപന മുന്നിൽ കണ്ട്‌ ആഭ്യന്തര വ്യാപാരികളും ചരക്ക്‌ സംഭരിച്ചു. വിവിധ ലേലങ്ങളിൽ ശരാശരി ഇനങ്ങൾ കിലോ 2500 രൂപക്ക്‌ മുകളിൽ നിലകൊള്ളുന്നത്‌ കർഷകർക്ക്‌ ആത്മവിശ്വാസം പകരുന്നുണ്ട്‌. നിലവിലെ കാലാവസ്ഥ കണക്കിലെടുത്താൽ മുന്നിലുള്ള നാലു മാസങ്ങളിൽ ഏലം വിളവെടുപ്പുമായി മുന്നേറാനാവുമെന്ന കണക്കുകൂട്ടലിലാണ്‌ ഹൈറേഞ്ച്‌.

*** *** ***

തമിഴ്‌നാട്‌ ലോബി വീണ്ടും വെളിച്ചെണ്ണ വില ഉയർത്താനുള്ള ശ്രമത്തിലാണ്‌. ഓണാഘോഷം കഴിഞ്ഞതോടെ, സർക്കാർ സംവിധാനങ്ങളിൽ അയവ്‌ കണ്ടതാണ്‌ കാങ്കയം ആസ്ഥാനമായുള്ള വ്യവസായികളെ വെളിച്ചെണ്ണ വിപണിയെ പിടിമുറുക്കാൻ പ്രേരിപ്പിക്കുന്നത്‌. മധ്യവർത്തികളും തോട്ടങ്ങളും പച്ചത്തേങ്ങ നീക്കം നിയന്ത്രിച്ച്‌ ദീപാവലി വരെ വില ഉയർത്തി നിർത്താനുള്ള അണിയറ നീക്കങ്ങളാണ്‌ അവർ നടത്തുന്നത്‌. കൊച്ചിയിൽ വെളിച്ചെണ്ണ 36,800 രൂപയിലും കൊപ്ര 21,900 രൂപയിലും സ്‌റ്റെഡിയാണ്‌.

*** *** ***

കേരളത്തിലെ റബർ ഉൽപാദന മേഖലകളിൽ മഴ പല അവസരത്തിലും അനുഭവപ്പെട്ടെങ്കിലും മഴ മറ ഇട്ട തോട്ടങ്ങളിൽ കാര്യമായ തടസ്സമില്ലാതെ റബർ വെട്ടിന്‌ കർഷകർക്ക്‌ അവസരം കണ്ടെത്തി. ഇതിനിടയിൽ രാജ്യാന്തര വിപണിയിൽ റബറിന്‌ നേരിട്ട തളർച്ച മറയാക്കി ഇന്ത്യൻ ടയർ നിർമാതാക്കൾ വിവിധയിനം ഷീറ്റ്‌ വില കുറച്ചു. ആർ.എസ്‌.എസ്‌ നാലാം ഗ്രേഡ്‌ ഷീറ്റ്‌ വില 19,300 രൂപയിൽ നിന്ന് 18,700 ലേക്ക്‌ ഇടിച്ചു.

അഞ്ചാം ഗ്രേഡ്‌ റബർ 18,100 രൂപയിലും ലാറ്റക്‌സും ഒട്ടുപാലും 12,100 രൂപയിലും വാരാന്ത്യം വ്യാപാരം നടന്നു. ചൈനയും തായ്‌ലൻഡും പുതിയ വ്യാപാര കരാറിൽ ഏർപ്പെട്ടു. നികുതി രഹിരമായി റബർ കൈമാറാനുള്ള സീറോ - താരിഫ് പൈലറ്റ് പദ്ധതിയുടെ തുടക്കമെന്ന നിലക്ക്‌ 400 ടൺ ചരക്ക്‌ തായ്‌ലാൻഡിൽ നിന്ന് ചൈനയിലേക്ക്‌ ഷിപ്മെൻറ്‌ നടത്തും. പദ്ധതി വിജയിച്ചാൽ അളവ്‌ 10,000 ടണ്ണായി ഉയർത്താനാണ്‌ ലക്ഷ്യമിടുന്നത്‌. 

Tags:    
News Summary - Pepper prices fall; cardamom farmers await a rebound

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT