കോഴിക്കോട്: ചാലിയം ഫോറസ്റ്റ് ഡിപ്പോയിൽ നടന്ന ഇ-ലേലത്തിൽ തേക്ക് തടിക്ക് റെക്കോർഡ് വില. കയറ്റുമതി ഗുണനിലവാരമുള്ള തേക്ക് തടി ക്യുബിക് മീറ്ററിന് 2.07 ലക്ഷം രൂപയ്ക്കാണ് ലേലം പോയത്. ഇതോടെ 0.850 ക്യുബിക് മീറ്റർ അളവുള്ള ബി2 ക്ലാസ് ഇനത്തിൽപ്പെട്ട ഒരൊറ്റ തടിക്ക് നികുതിയടക്കം 2.62 ലക്ഷം രൂപ ലഭിച്ചു. സംസ്ഥാനത്തെ ഫോറസ്റ്റ് ഡിപ്പോകളിൽ കഴിഞ്ഞ ദിവസം നടന്ന ലേലത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്.
നിലമ്പൂർ, കരുളായി, മുണ്ടക്കടവ് ഡിപ്പോകളിൽ നിന്നുള്ള തടികളുടെ ലേലത്തിലും മികച്ച വരുമാനമാണ് ലഭിക്കുന്നത്. എന്നാൽ തേക്കിന് വിപണിയിൽ വലിയ ഡിമാൻഡ് നിലനിൽക്കുമ്പോഴും ചാലിയം ഡിപ്പോയിലേക്ക് ആവശ്യത്തിന് തടികൾ എത്തുന്നില്ലെന്ന പരാതി ശക്തമാണ്. നിലമ്പൂർ വനമേഖലയിൽ വലിയ തോതിൽ മരംമുറിക്കൽ നടക്കുന്നുണ്ടെങ്കിലും ചാലിയത്തേക്ക് അനുവദിക്കുന്ന വിഹിതം വളരെ കുറവാണ്.
2024 ഏപ്രിലിലാണ് അവസാനമായി ഡിപ്പോയിൽ തടി എത്തിയത്. അന്ന് 520 ക്യുബിക് മീറ്റർ തേക്കാണ് വിതരണത്തിനായി ലഭിച്ചത്. വീട് നിർമ്മാണത്തിനും മറ്റും ആവശ്യമായ തടി തേടി എത്തുന്ന ചെറുകിട ഉപഭോക്താക്കൾ സ്റ്റോക്കില്ലാത്തതിനാൽ നിരാശരായി മടങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്. വിപണിയിൽ വൻ വില ലഭിച്ചിട്ടും വിതരണത്തിലെ അപാകത പരിഹരിക്കാത്തത് ഡിപ്പോയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.