കൊച്ചി: സ്വർണവില തുടർച്ചയായി രണ്ടാം ദിവസവും കുതിച്ചുയർന്നു. ഗ്രാമിന് 225 രൂപയും പവന് 1800 രൂപയുമാണ് ഇന്ന് (നവംബർ 11) കൂടിയത്. ഇതോടെ ഗ്രാമിന് 11,575 രൂപയും പവന് 92,600 രൂപയുമായി.
അന്താരാഷ്ട്ര വിപണിയിൽ വൻ വർധനയാണ് രേഖപ്പെടുത്തിയത്. സ്പോട്ട് ഗോൾഡിന് ട്രോയ് ഔൺസിന് 3.55% വർധിച്ച് 4,143.32 ഡോളറാണ് വില. ഇന്നലെ രാവിലെ ട്രോയ് ഔൺസിന് 4050 ഡോളറും ഉച്ചക്ക് 4,077.65 ഡോളറുമായിരുന്നു. ഒക്ടോബർ 17നാണ് കേരളത്തിൽ സ്വർണം റെക്കോർഡ് വില രേഖപ്പെടുത്തിയത്. 97,360 രൂപയായിരുന്നു വില.
18 കാരറ്റിനും കേരളത്തിൽ വില കുതിച്ചുയർന്നു. ഗ്രാമിന് 185 രൂപ കൂടി 9,525 ആയി. പവന് 76,200 രൂപയാണ് വില. 14കാരറ്റിന് ഗ്രാമിന് 140 രൂപ കൂടി 7420 രൂപയും പവന് 59360 രൂപയുമായി. 9കാരറ്റിന് ഗ്രാമിന് 90 രൂപ കൂടി
4775ഉം പവന് 38200 രൂപയുമാണ് വില. വെള്ളിവിലയും വർധിച്ചു. ഗ്രാമിന് ആറുരൂപ കൂടി 163 രൂപയാണ് വില.
ഇന്നലെ രാവിലെയും ഉച്ചക്കുമായി ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയുമാണ് കൂടിയത്. ഗ്രാമിന് 11,350 രൂപയും പവന് 90,800 രൂപയുമായിരുന്നു ഇന്നലത്തെ വില. രാവിലെ ഗ്രാമിന് 110 രൂപയും പവന് 880 രൂപയും കൂടിയിരുന്നു. ഉച്ചക്ക് ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കൂടിയത്. വെള്ളിയാഴ്ച സ്വർണവിലയിൽ ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു.
ഫെഡറൽ റിസർവ് വായ്പ പലിശനിരക്കുകൾ കുറക്കാനുള്ള സാധ്യതയാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം. ഇതിനൊപ്പം യു.എസ് ഷട്ട്ഡൗണും സ്വർണവിലയെ സ്വാധീനിക്കും.
ഇന്നത്തെ നിലവാരമനുസരിച്ച് ഒരു പവൻ സ്വർണം ആഭരണമായി വാങ്ങണമെങ്കിൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. മൂന്ന് ശതമാനം നികുതിയും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും ചേർത്താണിത്.
ഒക്ടോബർ 17ന് അന്താരാഷ്ട്ര സ്വർണ്ണവില 4380 ഡോളറിലേക്ക് കുതിച്ചെത്തിയതിനു ശേഷം 3885 ഡോളർ വരെ കുറഞ്ഞിരുന്നു. ഘട്ടംഘട്ടമായി ഉയർന്ന് 4000 ഡോളർ കടന്നു. 4000 ഡോളർ കടന്നതിനുശേഷം 4150 ഡോളറിലേക്ക് കുതിച്ചെത്തുകയാണ് ഉണ്ടായത്. ഇന്ന് അന്താരാഷ്ട്ര സ്വർണ്ണവില4146 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.69 ആണ്.
കഴിഞ്ഞ 15 വർഷത്തെ വിലനിലവാരങ്ങൾ അനുസരിച്ച് ഒക്ടോബർ മാസത്തോടെ വില കുറയുകയും, അതിനുശേഷം നവംബർ മുതൽ ഫെബ്രുവരി വരെ ഏകദേശം 10 -20% വരെ ഉയരുന്ന കാഴ്ചയുമാണ് കണ്ടുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.