കൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണ് ഉണ്ടായത്. 8805 രൂപയായാണ് വില കുറഞ്ഞത്. പവന്റെ വിലയിൽ 400 രൂപയുടെ കുറവുണ്ടായി. 70,440 രൂപയായാണ് പവന്റെ വിലയിലുണ്ടായ ഇടിവ്.
അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയർന്നു. കഴിഞ്ഞ ദിവസത്തെ നഷ്ടം നികത്തിയാണ് സ്വർണവിലയിൽ വർധനയുണ്ടായത്. സ്പോട്ട് ഗോൾഡിന്റെ വില 0.4 ശതമാനം ഉയർന്ന് 3,246.95 ഡോളറായി. തിങ്കളാഴ്ച 3,207.30 ഡോളറായിരുന്നു ഒരു ഔൺസ് സ്വർണത്തിന്റെ വില. യു.എസിൽ ഗോൾഡ് ഫ്യൂച്ചർ നിരക്കുകൾ 0.6 ശതമാനം ഉയർന്ന് 3,237.8 ഡോളറായി.
ഇന്ത്യൻ ഓഹരി വിപണിയിൽ സെൻസെക്സ് 500 പോയിന്റ് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 24,700 പോയിന്റിന് മുകളിലാണ് വ്യാപാരം നടത്തുന്നത്. ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾക്ക് രണ്ട് ശതമാനം നേട്ടമുണ്ടായി. മൂന്ന് ശതമാനം നേട്ടമാണ് ടാറ്റ സ്റ്റീലിന് ഉണ്ടായത്.
കഴിഞ്ഞ ദിവസം യു.എസ്-ചൈന വ്യാപാര യുദ്ധത്തിന് താൽക്കാലികമായ വിരാമമിട്ട് തീരുവ കുറച്ചിരുന്നു. ചില ചൈനീസ് ഉൽപന്നങ്ങൾക്കുള്ള തീരുവ 30 ശതമാനമായി കുറച്ചാണ് യു.എസിന്റെ ഉത്തരവ്. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധത്തിൽ ഇളവ് വന്നിരുന്നു. വരും ദിവസങ്ങളിൽ ഇതും സ്വർണവിലയെ സ്വാധീനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.