കൊച്ചി: റെക്കോഡിലെത്തിയതിന് പിന്നാലെ കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിന് 20 രൂപയുടെ കുറവാണ് ഉണ്ടായത്. 10,260 രൂപയിൽ നിന്നും 10,240 രൂപയായാണ് വില കുറഞ്ഞത്. പവന്റെ വിലയിൽ 160 രൂപയുടെ കുറവുണ്ടായി. 82,080 രൂപയിൽ നിന്ന് 81,920 രൂപയായാണ് വില കുറഞ്ഞത്. കഴിഞ്ഞ ദിവസം വലിയ റെക്കോഡ് കുറിച്ച സ്വർണം ഇന്ന് ഒരു ബ്രേക്കിട്ടിരിക്കുകയാണ്. ആഗോള വിപണിയിലും ഇതേസാഹചര്യം തന്നെയാണ് നിലനിലക്കുന്നത്.
ബുധനാഴ്ച ആഗോളവിപണിയിലും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. 0.2 ശതമാനം കുറവാണ് ഉണ്ടായത്. സ്പോട്ട് ഗോൾഡിന്റെ വില 3,681.23 ഡോളറായാണ് ഇടിഞ്ഞത്. റെക്കോഡായ 3,702.95 ഡോളറിനെത്തിയതിന് പിന്നാലെയാണ് സ്വർണവില ഇടിഞ്ഞത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിലും കഴിഞ്ഞ ദിവസം ഇടിവുണ്ടായി. 0.2 ശതമാനം ഇടിഞ്ഞ് 3,718.90 ഡോളറാണ് കുറഞ്ഞത്.
സ്വർണവില 3700 ഡോളർ കടന്നപ്പോൾ ലാഭമെടുപ്പ് ശക്തമായതാണ് ഇപ്പോഴുള്ള വില കുറവിനുള്ള പ്രധാനകാരണമെന്നാണ് വിദഗ്ധർ പ്രവചിക്കുന്നത്. ഇനി സ്വർണവിലയെ ഏറ്റവും സ്വാധീനിക്കുന്ന പ്രധാനഘടകം ഫെഡറൽ റിസർവിന്റെ വായ്പനയമാണ്. പലിശനിരക്കിൽ കാൽ ശതമാനത്തിന്റെ കുറവെങ്കിലും ഫെഡറൽ റിസർവ് വരുത്തിയാൽ അത് സ്വർണത്തിന്റെ വില ഉയരുന്നതിന് ഇടയാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങൾ.
അതേസമയം, നേട്ടത്തോടെയാണ് ഇന്ന് ഓഹരി വിപണികൾ വ്യാപാരം തുടങ്ങിയത്. 156 പോയിന്റ് നേട്ടത്തോടെ 82,536 പോയിന്റിലാണ് ബോംബെ സൂചികയിലെ വ്യാപാരം. 49 പോയിന്റ് നേട്ടത്തോടെ 25,288 പോയിന്റിലാണ് നിഫ്റ്റിയിലെ വ്യാപാരം. യു.എസും ഇന്ത്യയും തമ്മിലുള്ള വ്യാപാര ചർച്ചകൾ വീണ്ടും തുടങ്ങിയത് ഓഹരി വിപണിയെ സംബന്ധിച്ചടുത്തോളം ശുഭസൂചകമായാണ് വിലയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.