മുംബൈ: വില കുതിച്ചുയർന്നപ്പോൾ രാജ്യത്ത് സ്വർണത്തിന്റെ ഇറക്കുമതി ഗണ്യമായി ഇടിഞ്ഞു. വെള്ളിയുടെ ഇറക്കുമതി കുത്തനെ ഉയരുകയും ചെയ്തു. വാണിജ്യ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏപ്രിൽ-ഡിസംബർ കാലയളവിൽ സ്വർണം ഇറക്കുമതി 18.3 ശതമാനം കുറഞ്ഞു. അതായത് 522 ടൺ സ്വർണമാണ് ഇറക്കുമതി ചെയ്തത്. എന്നാൽ, ഇറക്കുമതിയുടെ മൂല്യം 1.8 ശതമാനം ഉയർന്ന് 49.4 ബില്യൺ ഡോളറായി. ഇതേകാലയളവിൽ സ്വർണത്തിന്റെ ശരാശരി വില 25 ശതമാനത്തോളം വർധിച്ച് കിലോക്ക് 94,554 ഡോളറായി.
വെള്ളിയുടെ വില കിലോക്ക് 46.7 ശതമാനം ഉയർന്ന് 1,357 ഡോളറിലെത്തിയിട്ടും ഇറക്കുമതി 56 ശതമാനം വർധിച്ചു. കഴിഞ്ഞ ഏപ്രിൽ-ഡിസംബർ കാലയളവിൽ വെള്ളി ഇറക്കുമതി ഇരട്ടിയിലധികം വർധിച്ച് 5727 ടണ്ണിലെത്തി. 2024 ലെ ഇതേകാലയളവിൽ 3.4 ബില്യൺ ഡോളറിന്റെ വെള്ളിയാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വർഷം ഈ തുക 7.8 ബില്യൺ ഡോളറിലെത്തി.
അതേസമയം, ഈ വർഷം ജനുവരിയിൽ സ്വർണത്തിന്റെ ഇറക്കുമതി 4.5 മടങ്ങ് വർധിച്ച് 12 ബില്യൺ ഡോളറിലെത്തി. വെള്ളി ഇറക്കുമതി ഇരട്ടിയിലധികം വർധിച്ച് രണ്ട് ബില്യൺ ഡോളറിലുമെത്തി. ജനുവരിയിലെ ഇറക്കുമതി വളർച്ചയുടെ 80 ശതമാനവും സ്വർണവും 10 ശതമാനം വെള്ളിയും കാരണമാണെന്ന് എച്ച്.ഡി.എഫ്.സി ബാങ്ക് റിപ്പോർട്ടിൽ പറയുന്നു. ഇത് വ്യാപാര കമ്മി വർധിക്കാൻ ഇടയാക്കിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ സ്വർണം ഇറക്കുമതി 2018-19 ൽ 983 ടണിൽനിന്ന് കഴിഞ്ഞ വർഷം 23 ശതമാനം കുറഞ്ഞ് 757 ടണ്ണായി. ഈ കാലയളവിൽ സ്വർണത്തിന്റെ മൂല്യം 33 ശതമാനം ഉയർന്നിട്ടുണ്ട്. അതായത് 33 ബില്യൺ ഡോളറിൽനിന്ന് 58 ബില്യൺ ഡോളറായി.
അതിനിടെ, ബുധനാഴ്ച സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമുണ്ടായില്ല. ഒരിടവേളക്ക് ശേഷമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. 1,13,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണം വാങ്ങാൻ 14,135 രൂപ നൽകണം. ഇന്നലെ രണ്ടു തവണകളായി 1640 രൂപയാണ് കുറഞ്ഞത്.
രണ്ടു ദിവസത്തെ ഇടിവിന് ശേഷം ശനിയാഴ്ച വില വര്‍ധിച്ചിരുന്നു. അന്ന് ഒറ്റയടിക്ക് 1,920 രൂപയാണ് ഉയർന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ സർവകാല റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.