കൊച്ചി: രാജ്യത്ത് സ്വർണവിലയിൽ വരും ദിവസങ്ങളിൽ വൻ വർധനക്ക് സാധ്യത. ആഗോള വിപണിയിലെ വില ഉയർന്ന നിരക്കിൽ തന്നെ തുടരുന്നതും കേരളത്തിലും സ്വാധീനം ചെലത്തും. സ്പോട്ട് ഗോൾഡിന്റെ വില ഔൺസിന് 3,636.59 ഡോളറായാണ് ഉയർന്നത്. കഴിഞ്ഞ ദിവസം സ്വർണവില ആഗോളവിപണിയിൽ റെക്കോഡ് നിരക്കായ 3,673.95 ഡോളറിലേക്ക് എത്തിയിരുന്നു. വരും ദിവസങ്ങളിലും ആഗോള വിപണിയിൽ സ്വർണവിലയിൽ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യു.എസ് സമ്പദ്‍വ്യവസ്ഥയെ സംബന്ധിക്കുന്ന കണക്കുകൾ പ്രതീക്ഷകൾക്ക് വകനൽകാതായതോടെയാണ് സ്വർണവിലയിൽ വൻ വർധനയുണ്ടായത്. സുരക്ഷിതനിക്ഷേപമായി എല്ലാവരും സ്വർണത്തെ പരിഗണിക്കുന്നതാണ് വില ഉയരാനുള്ള പ്രധാനകാരണം. ഫെഡറൽ റിസർവ് വരും മാസങ്ങളിൽ പലിശനിരക്ക് കുറക്കാനുള്ള സാധ്യത മുൻനിർത്തിയും സ്വർണത്തിലേക്ക് വലിയ രീതിയിൽ നിക്ഷേപം ഒഴുകുന്നുണ്ട്.
അതേസമയം, കേരളത്തിൽ സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസം കേരളത്തിൽ സ്വർണത്തിന് ഗ്രാമിന് 20രൂപയും പവന് 160 രൂപയുമാണ് വർധിച്ചിരുന്നു ഇതോടെ ഗ്രാമിന് 10,130 രൂപയും പവന് 81,040 രൂപയുമായി. എക്കാലത്തെയും ഉയർന്ന വിലയാണിത്.ഏറ്റവും കുറഞ്ഞ പണിക്കൂലിയും മൂന്ന് ശതമാനം നികുതിയും ഉൾപ്പെടെ ഒരു പവൻ ആഭരണം വാങ്ങണമെങ്കിൽ നിലവിൽ 90,000 രൂപയുടെ അടുത്ത് ചിലവഴിക്കേണ്ടിവരും.
മൂന്നുവർഷത്തിനുള്ളിലാണ് സ്വർണ്ണവില ഇരട്ടിയായത്. 2022 ഡിസംബർ 29ന് ഗ്രാമിന് 5005 രൂപയായിരുന്നു. പവന് 40,040 രൂപയും. അന്ന് അന്താരാഷ്ട്ര സ്വര്‍ണ വില ട്രോയ് ഔൺസ് 1,811 ഡോളറിൽ ആയിരുന്നു. രൂപയുടെ വിനിമയ നിരക്ക് 82.84 ലായിരുന്നു. ഇന്ന് അന്താരാഷ്ട്ര സ്വർണ്ണവില 3640.89 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.15 ഉം ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.