മുംബൈ: കടൽവിഭവ കയറ്റുമതി മേഖലയിൽ അമേരിക്ക ഏർപ്പെടുത്തിയ വൻ നികുതി വർദ്ധനവ് ഉയർത്തിയ പ്രതിസന്ധി മറികടക്കാൻ യൂറോപ്യൻ യൂനിയനുമായി നടത്തിയ സജീവ ചർച്ചകൾ വഴിത്തിരിവായെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ഞായറാഴ്ച മുംബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കയറ്റുമതി രംഗത്തെ തടസ്സങ്ങൾ മുൻകൂട്ടി കണ്ട് ബദൽ വിപണികൾ കണ്ടെത്താൻ സർക്കാർ വേഗത്തിൽ ഇടപെട്ടു. പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് തന്നെ ആസൂത്രണവും നടപടികളും ആരംഭിക്കുന്ന രീതിയാണ് സർക്കാരിന്റേതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ കടൽവിഭവങ്ങൾക്ക് അമേരിക്ക 50 ശതമാനം താരിഫ് ഏർപ്പെടുത്തിയത് കയറ്റുമതി മേഖലയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. ഇത് മത്സ്യത്തൊഴിലാളികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കി. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ യൂറോപ്യൻ യൂനിയനുമായി ചർച്ചകൾ നടത്തിയത്. മുൻപ് ഇന്ത്യൻ കയറ്റുമതിക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്ന സാങ്കേതിക തടസ്സങ്ങൾ നീക്കം ചെയ്യാൻ ഇതിലൂടെ സാധിച്ചു.
ഗുണനിലവാര നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും കർശനമായി നടപ്പിലാക്കി കേന്ദ്രം ഉറച്ച നിലപാട് സ്വീകരിച്ചതോടെ, മുമ്പ് യൂറോപ്യൻ യൂനിയൻ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്ന ഇന്ത്യൻ മത്സ്യബന്ധന സ്ഥാപനങ്ങളെ തിരികെ ഉൾപ്പെടുത്താനായി. നിലവിൽ 125-ലധികം ഇന്ത്യൻ ഫിഷറി സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് വലിയൊരു വിപണിയിലേക്ക് വീണ്ടും പ്രവേശനം ലഭിക്കാൻ ഇന്ത്യയെ സഹായിച്ചു. ആഗോളതലത്തിൽ അനിശ്ചിതത്വങ്ങൾ നിലനിന്നിട്ടും കഴിഞ്ഞ വർഷം കടൽവിഭവ കയറ്റുമതിയിൽ 12-14 ശതമാനം വളർച്ച രേഖപ്പെടുത്താൻ ഈ നീക്കം സഹായിച്ചതായി മന്ത്രി പറഞ്ഞു. യൂറോപ്യൻ വിപണിയിലെ വൻ ഡിമാൻഡ് ഇന്ത്യക്ക് നിർണ്ണായകമാണ്. കയറ്റുമതി വ്യാപിപ്പിക്കുക, നിർമ്മാണ മേഖലയ്ക്ക് കരുത്തേകുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് സർക്കാരിന്റെ മുൻഗണനകളെന്നും ആഗോള വിപണികളിലേക്കുള്ള പ്രവേശനം ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ അത്യന്താപേക്ഷിതമാണെന്നും പിയൂഷ് ഗോയൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.