ലുലു ഗ്രൂപ്പിന്റെ ഖത്തറിലെ 22ാമത്തെ ഹൈപർ മാർക്കറ്റ് ശനിയാഴ്ച അൽ ഖോറിലെ അൽ ദഖീറയിൽ ഉദ്ഘാടനം
നിർവഹിച്ചപ്പോൾ. ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി, ലുലു ഗ്രൂപ് ഡയറക്ടർമാരായ ഡോ. മുഹമ്മദ് അൽതാഫ്, എം.എ. സലീം, അബ്ദുല്ല അൽ മുഹന്നദി, ഖലീഫ അൽ മുഹന്നദി എന്നിവർ അതിഥികൾക്കൊപ്പം
ദോഹ: ഖത്തറിൽ ലുലു ഗ്രൂപ്പിന്റെ 22ാമത് ഹൈപർ മാർക്കറ്റ് അൽ ദഖീറയിൽ പ്രവർത്തനം തുടങ്ങി. 2022ൽ രാജ്യത്ത് 22 ഹൈപർ മാർക്കറ്റ്-ഡിപ്പാർട്മെന്റ് സ്റ്റോറുകൾ തുടങ്ങുമെന്ന ലുലു ഗ്രൂപ്പിന്റെ പ്രഖ്യാപനം ഇതോടെ യാഥാർഥ്യമായി. ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലിയുടെ സാന്നിധ്യത്തിൽ ശനിയാഴ്ച ഉച്ച 12ന് അലി അൽ സദ ഉദ്ഘാടനം നിർവഹിച്ചു.
ലുലു ഗ്രൂപ് ഡയറക്ടർമാരായ ഡോ. മുഹമ്മദ് അൽതാഫ്, എം.എ. സലീം എന്നിവരും അബ്ദുല്ല അൽ മുഹന്നദി, ഖലീഫ അൽ മുഹന്നദി ഉൾപ്പെടെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിച്ചു. അൽ ഖോറിലെ അൽ ദഖീറയിൽ 7800 ചതുരശ്ര മീറ്ററിലായാണ് രണ്ടു നിലകളിൽ ഹൈപർ മാർക്കറ്റ്.
ലുലു റീട്ടെയിൽ ശൃംഖലയുടെ എല്ലാ പ്രത്യേകതകളും സജ്ജീകരിച്ചിട്ടുള്ള ഹൈപർ മാർക്കറ്റിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പഴം, പച്ചക്കറി, മാംസം, സീഫുഡ് തുടങ്ങിയവ ലഭ്യമാണ്. ഏറെ പ്രശസ്തമായ 'ലുലു കണക്ട്' ഡിജിറ്റൽ ഷോകേസും സ്റ്റോറിലുണ്ട്. ലുലു ഫാഷൻ, ലഗേജ്, സ്റ്റേഷനറി, സ്പോർട്സ് ആൻഡ് ഫിറ്റ്നസ്, ഫൂട് വെയർ, ടോയ്സ്, ഹോം ഫർണിഷിങ് തുടങ്ങിയവയും ഉൾപ്പെടുന്നതാണ് അൽ ദഖീറയിലെ ഹൈപർ മാർക്കറ്റ്.
അൽ ദഖീറയിലെ ലുലു ഹൈപർ മാർക്കറ്റിൽനിന്ന്
ഒരേസമയം 500 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള വിശാലമായ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. 18 ചെക്കൗട്ട് കൗണ്ടറുകൾക്കു പുറമെ ഉപഭോക്താക്കളുടെ സൗകര്യാർഥം എ.ടി.എം സൗകര്യവും ടെലികോംസ് സ്റ്റോറും ഉണ്ട്.
ഉദ്ഘാടനച്ചടങ്ങിന് പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ 2022 ഫുട്ബാൾ ലോകകപ്പ് രാജ്യത്തിനാകെ അഭിമാനകരമായവിധത്തിൽ അത്യുജ്ജ്വലമായി സംഘടിപ്പിച്ച ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെയും ഖത്തർ ഭരണകൂടത്തെയും ജനങ്ങളെയും എം.എ. യൂസുഫലി അഭിനന്ദിച്ചു.
ലോകകപ്പിനെത്തിയ വിവിധ രാജ്യങ്ങളിലെ അതിഥികൾക്ക് അവരുടെ താൽപര്യങ്ങൾക്കനുസൃതമായ ഗുണകരമായ ഭക്ഷണവിഭവങ്ങളൊരുക്കുന്നതിനായി 220 ജീവനക്കാരടങ്ങിയ സംഘത്തെ ഒരുക്കിയിരുന്നു. ലോകകപ്പിന് മുമ്പ് തങ്ങൾ വാഗ്ദാനം ചെയ്തതുപോലെ, വിലവർധനവോ ലഭ്യതക്കുറവോ ഇല്ലാതെ എല്ലാവർക്കും ഭക്ഷ്യവസ്തുക്കളെത്തിക്കാനുള്ള പദ്ധതി വിജയം കണ്ടുവെന്നും യൂസുഫലി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.