ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില സർവകാല റെക്കോഡിൽ. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. കുതിക്കുന്ന ഇന്ധന വിലക്കും കിതക്കുന്ന രൂപക്കുമിടയിൽ തോറ്റമ്പി ജനം. സമാശ്വാസത്തിനു വേണ്ടി ഒന്നും ചെയ്യാതെ അനങ്ങാപ്പാറ നയത്തിലാണ് കേന്ദ്രസർക്കാർ.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില ഉയരുന്നതും, ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്നതുമാണ് ഇന്ധന വിലക്കയറ്റത്തിനു കാരണമെന്ന് സർക്കാർ വിശദീകരിക്കുന്നു. ഇങ്ങനെ കാരണം നിരത്തുന്നതല്ലാതെ, വിലക്കയറ്റത്തിൽ നടുവൊടിയുന്നവർക്ക് സമാശ്വാസം പകരുന്ന നടപടികളൊന്നുമില്ല. ഇന്ധന വില കുറഞ്ഞുനിന്ന കാലത്ത് പല തവണയായി വർധിപ്പിച്ച എക്സൈസ് തീരുവയിൽ ഒരു ഭാഗം കുറക്കാൻ കേന്ദ്രം ഒരുക്കമല്ല.
അതിനിടെ പെട്രോൾ ലിറ്ററിന് 48 രൂപയിൽ കൂടുതൽ എത്ര തുക ഇൗടാക്കുന്നതും ചൂഷണമാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമി തന്നെ രംഗത്ത് വന്നു. കഴിഞ്ഞ ദിവസം പാചക വാതക സിലിണ്ടറിനും എണ്ണക്കമ്പനികൾ വിലക്കൂട്ടിയിരുന്നു.
തിങ്കളാഴ്ച പെട്രോൾ വില 31 പൈസ വർധിച്ച് ഡൽഹിയിൽ ലിറ്ററിന് 79.15 രൂപയായി. ഡീസലിന് 39 പൈസ കൂടി 71.15 രൂപയിലെത്തി. മൂല്യവർധിത നികുതിയായ വാറ്റ് ഏറ്റവും കുറവുള്ള ഡൽഹിയിലാണ് രാജ്യത്ത് ഇന്ധന വില ഏറ്റവും കുറവ്. മുംബൈയിൽ തിങ്കളാഴ്ച പെട്രോളിന് 86.56 രൂപയും ഡീസലിന് 75.54 രൂപയുമായി.
വിലയുടെ കാര്യത്തിൽ പെട്രോളിനോട് മത്സരിക്കുകയാണ് ഡീസൽ. പെട്രോളും ഡീസലും തമ്മിൽ വിലയിൽ ഉണ്ടായിരുന്ന അന്തരം കൂടുതൽ നേർത്തു. രണ്ടും തമ്മിലുള്ള അന്തരം ഇപ്പോൾ ശരാശരി എട്ടു രൂപ മാത്രം.
2018 ജനുവരി ഒന്നിന് പെട്രോളിനെക്കാൾ 10.27 രൂപ കുറവായിരുന്നു ഡീസലിന്. രണ്ടാഴ്ചക്കിടയിൽ പെട്രോളിന് ലിറ്ററിന്മേൽ വർധിച്ചത് രണ്ടു രൂപയാണ്. ഡീസലിനാകെട്ട, 2.42 രൂപ കൂടി.
ഡീസലിന് തിങ്കളാഴ്ച 39 പൈസ വർധിച്ചത് ഒരു വർഷത്തിനിടയിലെ ഏറ്റവും വലിയ വർധനവാണ്. പെട്രോളിനും ഡീസലിനും ദിനേന വില മാറുന്ന സമ്പ്രദായം വഴി 2017 ജൂണിനു ശേഷം ഇത്രത്തോളം ഒറ്റയടിക്ക് കൂടിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.