തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷൻ സർക്കാർ ഏറ്റെടുക്കില്ല. പകരം പെൻഷൻ വിതരണത്തിന് സഹകരണ ബാങ്കുകളുമായി കൈകോർത്ത് പുതിയ സംവിധാനമൊരുക്കും. 1000 കോടി സർക്കാർ സഹായം ഉപാധികളോടെ നൽകും. കെ.എസ്.ആർ.ടി.സിയെ മൂന്ന് ലാഭകേന്ദ്രങ്ങളാക്കി പുനരുദ്ധരിക്കുമെന്നും ധനമന്ത്രി തോമസ് െഎസക് ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
കെ.എസ്.ആർ.ടി.സിയുടെ പുനരുദ്ധാരണത്തിെൻറ വർഷമായാണ് 2018-19 നെ ബജറ്റിൽ വിശേഷിപ്പിച്ചത്. ബാങ്കുകളുടെ കൺസോർട്യത്തിൽനിന്ന് കുറഞ്ഞ പലിശ നിരക്കിൽ 3500 കോടിയുടെ ദീർഘകാല വായ്പ ഉടൻ ലഭ്യമാക്കും. ഇതുപയോഗിച്ച് നിലവിലെ ഉയർന്ന പലിശനിരക്കിലുള്ള ഹ്രസ്വകാല വായ്പ തിരിച്ചടക്കും. ഇതുവഴിയുള്ള പലിശയിളവിലൂടെ പ്രതിമാസം 60 കോടി ലാഭിക്കാനാകും. ഉന്നത മാനേജ്മെൻറ് തലത്തിൽ പൊളിച്ചെഴുത്തുംകൂടി വരുന്നതോടെ നഷ്ടം കുറക്കാൻ കഴിയും.
പെൻഷൻ കുടിശ്ശിക മാർച്ചിൽ വിതരണം ചെയ്യും. ഭാവിയിൽ പെൻഷൻ നൽകുന്നതിനാണ് സഹകരണ ബാങ്കുകളുടെ കൺസോർട്യം രൂപവത്കരിക്കുന്നത്. എല്ലാ ജില്ലകളിലും ജില്ല സഹകരണ ബാങ്കും പ്രധാന പ്രാഥമിക സഹകരണ സംഘങ്ങളും ചേർന്നുള്ള കൺസോർട്യം വഴി പെൻഷനും കുടിശ്ശികയും നൽകും. ഇൗ വായ്പ പലിശസഹിതം ആറുമാസത്തിനകം സർക്കാർ തിരിച്ചടക്കും. കെ.എസ്.ആർ.ടി.സിക്ക് 2018-19 വർഷം അനുവദിക്കുന്ന 1000 കോടിയിൽനിന്നാണ് തിരിച്ചടവിനുള്ള പണം കണ്ടെത്തുക.
ധനസ്ഥിതി മെച്ചപ്പെടുന്നതോടെ പെൻഷൻ പൂർണമായും കെ.എസ്.ആർ.ടി.സിയിൽ നിക്ഷിപ്തമാകുന്ന വിധമാണ് പാക്കേജ് ക്രമീകരിച്ചത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് വാങ്ങുന്ന 1000 ബസുകളുടെ ആദ്യബാച്ച് ഉടൻ നിരത്തിലിറക്കും. 2018-19 വർഷം 2000 ബസുകൾ കൂടി കിഫ്ബി ഫണ്ട് വഴി വാങ്ങും. ആലപ്പുഴ ബസ്സ്റ്റാൻഡ് കിഫ്ബി സഹായത്തോടെ മൊബിലിറ്റി ഹബിെൻറ ഭാഗമാക്കി വികസിപ്പിക്കും. എറണാകുളം, കായംകുളം ടെർമിനലുകൾ കൂടി നവീകരിക്കും. ടിക്കറ്റ് നിരക്ക് വർധന പരിഗണനയിലാണ്. ഇവയെല്ലാം ഉൾക്കൊള്ളുന്ന പാക്കേജ് മാർച്ചിലുണ്ടാകും.
കെ.എസ്.ആർ.ടി.സി പെൻഷൻ സർക്കാർ ഏറ്റെടുത്തില്ലെന്നാണ് ഏറ്റവും പ്രധാന വിമർശനമെന്ന് മന്ത്രി പറഞ്ഞു. ഇൗ വർഷത്തെ പെൻഷന് ഏകദേശം 720 കോടിയാണ് വേണ്ടത്. ഇതിനകം 1507 കോടി കെ.എസ്.ആർ.ടി.സിക്ക് നൽകി. സർക്കാർ ഗാരൻറിയിൽ 505 കോടി വായ്പയും എടുത്തു. കിഫ്ബി വഴി 324 കോടിയും നൽകി. 44 കോടി പ്ലാൻഫണ്ടിൽനിന്ന് നൽകി. എല്ലാംകൂടി 1507 കോടി കെ.എസ്.ആർ.ടി.സിക്ക് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.