കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ വില ചരിത്രത്തിൽ ആദ്യമായി കാൽലക്ഷം രൂപ കടന്നു. ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന വിലയായ ഗ്രാമിന് 3145 രൂപയും പവന് 25,160 രൂപയുമായി. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് വില കൂടിയതാണ് കേരളത്തിലും പ്രതിഫലിച്ചത്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ചൊവ്വാഴ്ച വൈകീട്ട് ഒൗൺസിന് 1329 ഡോളറിലെത്തി. ചൊവ്വാഴ്ച രാവിലെ ഒൗൺസിന് 1325 രൂപയായിരുന്നു വില. അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതു മുതലാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് വില കുത്തനെ വർധിച്ചത്. ഡിസംബർ ഒന്നിന് 22,520 രൂപയായതാണ് സമീപകാലത്തെ കുറഞ്ഞ നിരക്ക്. ഇതിനു ശേഷം രണ്ടര മാസത്തിനിടെ 2400 രൂപയോളം വർധിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ 880 രൂപയാണ് പവന് വർധിച്ചത്. ആറു വർഷത്തിനിടെ സ്വർണത്തിന് ഏറ്റവും കുറഞ്ഞത് 2015 ആഗസ്റ്റ് ആറിനായിരുന്നു. പവന് 18,720 രൂപ വരെ വില കുറഞ്ഞു.
2012നു ശേഷം സ്വർണം പവന് 24,000 രൂപ കടന്നത് ഇൗവർഷം ജനുവരി 15നായിരുന്നു. അതിനുശേഷം 24,000 രൂപയിൽ താഴെയെത്തിയിട്ടില്ല. പുതിയ വർഷത്തിലെ ആദ്യദിനം പവന് 23,440 രൂപയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഏറ്റവും ഉയർന്നവില 23,680 രൂപയായിരുന്നു. സ്വർണ വില തുടർച്ചയായി ഉയർന്നുനിന്നതോടെ പഴയ സ്വർണം വിൽക്കാനുള്ള ഉപഭോക്താക്കളുടെ തിരക്കിന് വലിയ വർധനവുണ്ടായതായി ഒാൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ് അസോ. സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രൻ പറഞ്ഞു.
തുടക്കത്തിൽ പഴയ സ്വർണം തിരിച്ചെടുക്കാൻ മടിച്ച വ്യാപാരികൾ വില വർധിച്ചു നിൽക്കുന്നതു കാരണം പഴയത് കൂടുതൽ എടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവാഹ ആവശ്യത്തിനും മറ്റും നേരത്തേ ബുക്ക് ചെയ്തവർ സ്വർണം വാങ്ങുന്നുണ്ടെങ്കിലും മറ്റു ആവശ്യങ്ങൾക്ക് ഉപഭോക്താക്കൾ കുറവാണെന്നും വ്യാപാരികൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.