ലണ്ടന്‍: ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്കോയിനിന്‍െറ മൂല്യം റെക്കോഡ് ഉയരത്തില്‍. 2016 അവസാനിച്ചപ്പോള്‍ 1000 ഡോളറിന് മുകളിലാണ് ബിറ്റ്കോയിനിന്‍െറ മൂല്യം. പോയവര്‍ഷമാണ് ബിറ്റ്കോയിനിന്‍െറ മൂല്യത്തില്‍ കുതിച്ചുചാട്ടമുണ്ടായത്, 125 ശതമാനം വര്‍ധന. ചൈനീസ് കറന്‍സി യുവാന്‍െറ മൂല്യം ഇടിഞ്ഞതാണ് ഡിജിറ്റല്‍ കറന്‍സിയെ ഇടപാടുകാര്‍ക്കിടയില്‍ പ്രിയങ്കരനാക്കിയതെന്ന് അഭിപ്രായമുണ്ട്. ഇന്ത്യയിലെ നോട്ട് അസാധുവാക്കല്‍ പോലുള്ള നടപടികള്‍ സാമ്പ്രദായിക പണത്തിന്‍െറ വിശ്വാസ്യത കുറച്ചതും ബിറ്റ്കോയിനില്‍ വ്യാപാരികള്‍ക്ക് പ്രിയമേറാന്‍ കാരണമായതായി യു.കെ ഡിജിറ്റല്‍ കറന്‍സി അസോസിയേഷന്‍ അംഗമായ പോള്‍ ഗോര്‍ഡന്‍ പറഞ്ഞു. പണത്തിന്മേല്‍ ഭരണകൂടം അധികാരം വ്യാപിപ്പിക്കുന്നതും സാഹസികമായ വഴികള്‍ തേടാന്‍ ഇടപാടുകാരെ പ്രേരിപ്പിക്കുന്നു.
2007ലാണ് സതോഷി നാകമോട്ടോ എന്ന പേരില്‍ ഒരു കൂട്ടം പ്രോഗ്രാമര്‍മാര്‍ ബിറ്റ്കോയിന്‍ അവതരിപ്പിച്ചത്.
നാണയത്തിന്‍െറ മൂല്യത്തെ സംബന്ധിച്ച് തുടക്കത്തിലുണ്ടായിരുന്ന ആശങ്കകള്‍ ഏതാനും വര്‍ഷങ്ങള്‍ക്കൊണ്ട് ഇല്ലാതായി. കള്ളപ്പണക്കാരുടെയും ചൂതാട്ടക്കാരുടെയും ഒളിത്താവളമെന്ന ചീത്തപ്പേരും ബിറ്റ്കോയിനിന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. 2013ല്‍ ബിറ്റ്കോയിന്‍ മൂല്യം 1163 ഡോളറിലത്തെി. എന്നാല്‍, ടോക്യോവിലെ ബിറ്റ്കോയിന്‍ എക്സ്ചേഞ്ച് ഹാക് ചെയ്തതിന് പിന്നാലെ മൂല്യത്തില്‍ വന്‍ ഇടിവുണ്ടായി. എന്നാല്‍, പിന്നീട് വിശ്വാസ്യത തിരിച്ചുപിടിച്ച് കറന്‍സി വീണ്ടും ഉയരങ്ങള്‍ താണ്ടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.