ഒലയുടെ പ്രതിസന്ധി തീരുന്നില്ല; ബംഗളൂരുവിലെ ഓഫിസുകൾ പൂട്ടി

മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ പ്രമുഖ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ഒല ഓഫിസ് സ്ഥലം ഗണ്യമായി വെട്ടിക്കുറച്ചു. 1.70 ലക്ഷം ചതുരശ്രയടി ഓഫിസ് സ്ഥലമാണ് ഒഴിവാക്കിയത്. ഇലക്ട്രിക് സ്കൂട്ടർ വിൽപന കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് ചെലവ് കുറക്കാനുള്ള നീക്കം. ബംഗളൂരു കോറമംഗലയിലെ പ്രസ്റ്റീജ്-ആർഎംഇസഡ് സ്റ്റാർടെക്കിൽ കമ്പനിക്കുണ്ടായിരുന്നു 112,000 ചതുരശ്ര അടിയിലധികം സ്ഥലമാണ് പ്രധാനമായും ഒഴിവാക്കിയത്. ടവർ ബിയിലെ ഏഴ്, എട്ട് നിലകളിലുണ്ടായിരുന്ന ഓഫിസ് അടച്ചുപൂട്ടുകയായിരുന്നു. ഈ ഓഫിസ് സ്ഥലം ആഗോള ടെക്നോളജി കമ്പനിയായ ആക്സഞ്ചറാണ് ഏറ്റെടുത്തിരിക്കുന്നത്.

ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ ഇൻഫോസോണിൽ ഓലയുടെ ബാറ്ററി ഇന്നൊവേഷൻ സെന്റർ നടത്തുന്ന സ്ഥലവും കഴിഞ്ഞ വർഷം ഒഴിഞ്ഞു. ഏകദേശം രണ്ട് ലക്ഷം ചതുരശ്ര അടി ഓഫിസ് സൗകര്യമുണ്ടായിരുന്നതിൽ 60,000 ചതുരശ്രയടിയാണ് വിട്ടുകൊടുത്തത്. വിപണിയിൽ നേരിടുന്ന പ്രതിസന്ധി കാരണമല്ല, മറിച്ച് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഓഫിസുകൾ ഒഴിഞ്ഞതെന്ന് ഒലയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ബംഗളൂരുവിൽ പ്രീമിയം ഓഫിസ് സ്​പേസുകൾക്ക് ഗ്ലോബൽ കപാസിറ്റി സെന്ററുകളിൽനിന്നും കൺസൾട്ടിങ് സ്ഥാപനങ്ങളിൽനിന്നും ഡിമാന്റ് ശക്തമായ സാഹചര്യത്തിലാണ് നടപടി. അതേസമയം, നിലവിൽ ഒലയുടെ ഇലക്ട്രിക് സ്കൂട്ടർ ബിസിനസിന്റെ കോർപറേറ്റ് ഓഫിസ് പ്രവർത്തിക്കുന്ന ബംഗളൂരുവിലെ പ്രസ്റ്റീജ് സ്റ്റാർടെക്കിൽ 4.27 ലക്ഷം ചതുരശ്രയടി ഓഫിസ് സ്​പേസ് ഏറ്റെടുക്കുമെന്നും അവർ അറിയിച്ചു. ഈ ഓഫിസ് സ്ഥലത്തിന്റെ വാടക കരാർ കഴിഞ്ഞ വർഷം അഞ്ച് വർഷത്തേക്ക് ഒല പുതുക്കിയിരുന്നു.

2023 ഏപ്രിലിൽ ഇലക്ട്രിക് സ്കൂട്ടർ അടക്കമുള്ള ബിസിനസ് അതിവേഗം വളർത്താനുള്ള പദ്ധതിക്കിടെ ഏറ്റെടുത്ത ഓഫിസ് സ്ഥലങ്ങളാണ് ഇപ്പോൾ ഒല ഒഴിഞ്ഞിരിക്കുന്നത്. ബിസിനസ് പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഓഫിസ് സൗകര്യങ്ങൾ ​കുറച്ചതെന്നും ഇക്കാര്യം നേരത്തെ കമ്പനി വെളിപ്പെടുത്തിയിരുന്നെന്നും ഒലയുടെ വക്താവ് പറഞ്ഞു. ഭാവിയിൽ ഓഫിസ് സൗകര്യം വർധിപ്പിക്കാനോ കുറക്കാനോ പദ്ധതിയില്ലെന്നും വക്താവ് കൂട്ടിച്ചേർത്തു.

2024-25 കാലയളവിൽ ചെലവ് കുറക്കുന്നതിന്റെ ഭാഗമായി നിരവധി ജീവനക്കാരെ ഒല പിരിച്ചുവിട്ടിരുന്നു. വിൽപന, സേവനം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലയിലെ 1500 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇനിയും അഞ്ച് ശതമാനം ജീവനക്കാരെ ഒഴിവാക്കാനാണ് ഒലയുടെ പദ്ധതി. സ്ഥാപകനും ചീഫ് എക്സികുട്ടിവ് ഓഫിസറുമായ ബവീഷ് അഗർവാൾ ഒല ഓഹരി വൻ തോതിൽ വിറ്റഴിച്ചതിന് പിന്നാലെയാണ് ചെലവ് കുറക്കാനുള്ള പുതിയ നീക്കം. 2024ൽ ഇന്ത്യയിൽ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ ലീഡറായിരുന്നു ​ഒല. എന്നാൽ, വിപണി പങ്കാളിത്തം 35.5 ശതമാനത്തിൽനിന്ന് 15 ശതമാനത്തിലേക്ക് ഇടിഞ്ഞിരിക്കുകയാണ്. കമ്പനിയുടെ ഓഹരി വില ഒരു വർഷത്തിനിടെ 51 ശതമാനത്തിന്റെ തകർച്ചയാണ് നേരിട്ടത്.

Tags:    
News Summary - Ola trims office space, cut costs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.