ന്യൂഡൽഹി: പീറ്റർ എൽബേഴ്സിന്റെ രാജിക്ക് പിന്നാലെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറെ നിയമിച്ച് ഇൻഡിഗോ. ബ്രിട്ടീഷ് എയർവേഴ്സിന്റെ മുൻ മേധാവിയായ വില്ല്യം വാൽഷാണ് ഇൻഡിഗോയുടെ പുതിയ സി.ഇ.ഒ. നിലവിൽ ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ ഡയറക്ടർ ജനറലാണ് വില്ലി എന്നറിയപ്പെടുന്ന വില്യം വാൽഷ്. കൂടാതെ ബ്രിട്ടീഷ് എയർവേഴ്സിന്റെയും ഇന്റർനാഷനൽ എയർലൈൻസ് ഗ്രൂപ്പിന്റെയും മുൻ സി.ഇ.ഒയായിരുന്നു അദ്ദേഹം.
ഇൻഡിഗോയുടെ തലപ്പത്ത് വില്ലി എത്തുന്നതിൽ അതിയായ സന്തോഷമുണ്ട്. നിരവധി എയർലൈനുകളിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള ഗ്ലോബർ ഏവിയേഷൻ ലീഡറാണ് അദ്ദേഹം. നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന വ്യോമയാന മേഖലയിൽ ഇൻഡിഗോയുടെ വളർച്ചയെ നയിക്കാനും ശക്തിപ്പെടുത്താനും വില്ലി ഏറ്റവും അനുയോജ്യനാണെന്നും ഇൻഡിഗോ ചെയർമാൻ വിക്രം സിങ് മെഹ്ത പറഞ്ഞു.
അതേസമയം ഇൻഡിഗോയെ നയിക്കാൻ അവസരം ലഭിച്ചതിൽ സന്തുഷ്ടനാണെന്ന് വാൽഷ് പ്രതികരിച്ചു. വ്യോമയാന മേഖല അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ മാറ്റത്തിന്റെ മുൻപന്തിയിൽ നിൽക്കാൻ ഇൻഡിഗോക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻഡിഗോയുടെ മുൻ സി.ഇ.ഒയായ പീറ്റർ എൽബേഴ്സ് കാലാവധി അവസാനിക്കാൻ 18 മാസം ബാക്കിനിൽക്കെയാണ് രാജിവെച്ചത്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിനുപേരെ ബാധിച്ച കൂട്ട റദ്ദാക്കലുകളെ തുടർന്ന് ഇൻഡിഗോ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങിയതിന് പിന്നാലെയായിരുന്നു എൽബേഴ്‌സിന്റെ രാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.