ന്യൂഡൽഹി: ഇന്ത്യയിലെ എല്ലാ ടെലികോം ഓപ്പറേറ്റർമാരുടെയും സേവന മേഖലകളുടെയും കീഴിൽ ഒരു വ്യക്തിക്ക് സ്വന്തം പേരിൽ പരമാവധി ഒമ്പത് മൊബൈൽ കണക്ഷനുകൾ മാത്രമേ ഇനി മുതൽ അനുവദിക്കൂ. ഈ പരിധി കഴിഞ്ഞാൽ വരിക്കാർക്ക് കൂടുതൽ കണക്ഷനുകൾ നൽകുന്നത് തടയാൻ ടെലികോം കമ്പനികളോട് ഡി.ഒ.ടി നിർദ്ദേശിച്ചിരിക്കുകയാണ്.
പരമാവധി പരിധി 9 സിമ്മുകൾ: 2026 ഓഗസ്റ്റ് 24 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം, ഒരാളുടെ പേരിൽ എല്ലാ ടെലികോം ഓപ്പറേറ്റർമാരിലുമായി ആകെ പരമാവധി ഒമ്പത് മൊബൈൽ കണക്ഷനുകൾ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. അതായത്, ഓരോ ടെലികോം കമ്പനിയിലും ഒമ്പത് വീതം സിം കാർഡുകൾ എടുക്കാം എന്നല്ല ഇതിനർഥം. ഉദാഹരണത്തിന്, നിങ്ങളുടെ പേരിൽ എയർടെലിന്‍റെ 4 നമ്പറുകളും ജിയോയുടെ 3 നമ്പറുകളും Viയുടെ 2 നമ്പറുകളും ഉണ്ടെങ്കിൽ, നിങ്ങളുടെ ആകെ പരിധിയായ 9 കണക്ഷനുകൾ പൂർത്തിയായി. മറ്റൊരു ടെലികോം കമ്പനിയിൽ നിന്ന് വീണ്ടും കണക്ഷനുകൾ എടുക്കാൻ ഇതിലൂടെ കഴിയില്ല.
ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഒമ്പത് മൊബൈൽ കണക്ഷനുകളാണ് പരിധിയെങ്കിൽ, ജമ്മു കശ്മീർ, അസം, വടക്കുകിഴക്കൻ ലൈസൻസുള്ള സേവന മേഖലകളിൽ ഇത് ആറ് കണക്ഷനുകളായാണ് പരിമിതപ്പെടുത്തിയിട്ടുള്ളത്. അതിനാൽ ഈ പ്രദേശങ്ങളിൽ ഒരാളുടെ പേരിൽ ഏഴോ അതിലധികമോ മൊബൈൽ കണക്ഷനുകൾ ഉണ്ടെങ്കിൽ അത് അനുവദനീയമായ പരിധിക്ക് അപ്പുറമാണ്.
ഇവിടെയാണ് ഡിജിറ്റൽ ഇൻ്റലിജൻസ് പ്ലാറ്റ്‌ഫോം (DIP) ഉപയോഗിക്കുന്നത്. ടെലികോം ഓപ്പറേറ്റർമാർ നൽകുന്ന വരിക്കാരുടെ വിവരങ്ങളാണ് ഡി.ഒ.ടിയുടെ ഡി.ഐ.പി ഉപയോഗിക്കുന്നത്. അനുവദനീയമായ പരിധിയിലെത്തിയ വ്യക്തികളെ തിരിച്ചറിയാൻ ഈ പ്ലാറ്റ്‌ഫോം ഓപ്പറേറ്റർമാരെ സഹായിക്കും. 2026 നവംബർ 30നകം ടെലികോം കമ്പനികൾ ഈ സംവിധാനം പൂർണമായും നടപ്പിലാക്കാനാണ് നിർദ്ദേശം.
ഒമ്പതിലധികം കണക്ഷനുകൾ ഉണ്ടെന്ന് കരുതി ഓഗസ്റ്റ് 24ന് പെട്ടെന്ന് നിങ്ങളുടെ നമ്പറുകൾ പ്രവർത്തനം നിലക്കില്ല. എന്നാൽ പരിധിയിൽ കൂടുതൽ ഉള്ള കണക്ഷനുകൾ നിലവിലുള്ള മാർഗ നിർദ്ദേശങ്ങൾക്ക് എതിരാണ്.
പരിധിയിൽ കവിഞ്ഞ നമ്പറുകൾ സറണ്ടർ ചെയ്യുകയോ കൈമാറുകയോ വിച്ഛേദിക്കുകയോ ചെയ്യണമെന്നാണ് വരിക്കാരോടുള്ള നിർദ്ദേശം. അല്ലാത്തപക്ഷം, പിന്നീട് എടുത്ത നമ്പറുകൾ ആദ്യം വിച്ഛേദിക്കപ്പെട്ടേക്കാം.
നിങ്ങളുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് എടുത്ത മൊബൈൽ കണക്ഷനുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കണം. വർഷങ്ങൾക്ക് മുമ്പ് എടുത്ത ഒരു സിം നിങ്ങൾ ഉപയോഗിക്കാതിരിക്കുകയും മറ്റാരെങ്കിലും അത് ഉപയോഗിക്കുന്നുണ്ടാകാം. അതല്ലെങ്കിൽ നിങ്ങളുടെ അറിവില്ലാതെ നിങ്ങളുടെ രേഖകൾ ഉപയോഗിച്ച് നമ്പർ എടുത്തിട്ടുണ്ടാകാം.
ഡി.ഒ.ടിയുടെ സഞ്ചാർ സാഥി സംവിധാനം വഴി നിങ്ങളുടെ പേരിൽ എടുത്തിട്ടുള്ള മൊബൈൽ കണക്ഷനുകൾ പരിശോധിച്ച് നിങ്ങൾക്ക് പരിചയമില്ലാത്തതോ ആവശ്യമില്ലാത്തതോ ആയ കണക്ഷനുകൾ റിപ്പോർട്ട് ചെയ്യാൻ സാധിക്കും.
ടെലികോം കണക്ഷനുകളുടെ ദുരുപയോഗം തടയുന്നതിനുള്ള സർക്കാറിന്‍റെ ശ്രമങ്ങളുടെ ഭാഗമാണിത്. ഫിഷിങ്, സ്പാം കോളുകൾ, ആൾമാറാട്ടം, സാമ്പത്തിക തട്ടിപ്പുകൾ എന്നിവക്കായി തട്ടിപ്പുകാർ മൊബൈൽ നമ്പറുകൾ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഇത്തരം സുരക്ഷാ നടപടികൾ കർശനമാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.