ന്യൂഡൽഹി: ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്കെതിരെ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ നാഷനൽ കൺസ്യൂമർ ഹെൽപ് ലൈനിൽ 20 ലക്ഷത്തിനടുത്ത് പരാതികൾ ലഭിച്ചുവെന്ന് ഉപഭോക്തൃകാര്യ സഹമന്ത്രി ബി.എൽ വർമ പാർലമെന്‍റിൽ. 2025ൽ മാത്രം 5.11 ലക്ഷം പരാതികളാണ് ലഭിച്ചത്. 2021ലെ 2.24 ലക്ഷം പരാതികളുടെ ഇരട്ടിയാണിത്.
പാർലമെന്‍റിൽ പങ്കുവെച്ച ഡാറ്റ പ്രകാരം ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് ഫ്ലിപ്കാർട്ടിനാണ് (1.33 ലക്ഷം). ആമസോൺ (91,248), മീഷോ (29,284), മിന്ത്ര(25,384), നെറ്റ്‌മെഡ്‌സ് (19,895), സെപ്റ്റോ (5,774), ബ്ലിങ്കിറ്റ് (5,102), നാപ്‌ടോൾ (4,079), വി.എൽ.ഇ ബസാർ (3,907), നൈക (3,405) എന്നിങ്ങനെയാണ് മറ്റ് കമ്പനികളുടെ കണക്കുകൾ.
47 ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് മേൽ സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി ഏകദേശം 1,12,01,500 രൂപ പിഴ ചുമത്തിയതായി മന്ത്രി പറഞ്ഞു. 2025 ഏപ്രിൽ 25നും 2026 ജൂൺ 30 നും ഇടയിൽ എൻ.സി.എച്ച് വഴി ഉപഭോക്താക്കൾക്ക് 91 കോടി രൂപയിലധികം റീഫണ്ട് ചെയ്തു നൽകിയിട്ടുണ്ട്. ഇതിൽ 63 കോടി രൂപയിലധികം ഇ കൊമേഴ്‌സ് മേഖലയിലെ പരാതികളുമായി ബന്ധപ്പെട്ടതാണെന്നും മന്ത്രി വ്യക്തമാക്കി. ക്വിക്ക് കൊമേഴ്‌സുമായി ബന്ധപ്പെട്ട് ആകെ 5.11 ലക്ഷം പരാതികൾ 2025ൽ എൻ.സി.എച്ചിൽ ലഭിക്കുകയും അവയെല്ലാം തീർപ്പാക്കുകയും ചെയ്തുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2025ൽ ലഭിച്ച പരാതികളിൽ ഏറ്റവും കൂടുതൽ ഉൽപ്പന്നങ്ങൾ ഡെലിവറി ചെയ്യാത്തതുമായി ബന്ധപ്പെട്ടാണ് (79,818 കേസുകൾ). തെറ്റായ ഉൽപ്പന്നം ഡെലിവറി ചെയ്യുക, പോളിസി പ്രകാരമുള്ള മാറ്റി നൽകുകയോ റീഫണ്ടോ നിഷേധിക്കുക, കേടായതോ തകരാറുള്ളതോ ആയ സാധനങ്ങൾ നൽകുക, സേവനങ്ങളിലെ കുറവുകൾ, വ്യാജ ഉൽപ്പന്നങ്ങളുടെ വിൽപ്പന, ഉപഭോക്താവിന്‍റെ സമ്മതമില്ലാതെ പണം ഈടാക്കുക തുടങ്ങിയവയാണ് മറ്റ് പ്രധാന പരാതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.