ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ട്രെയിൻ ലഖ്‌നോ-ഡൽഹി തേജസ് എക്‌സ്പ്രസ് ഇനിമുതൽ ‘സ്പ്രെറ്റ് തേജസ് എക്‌സ്പ്രസ്’ എന്ന പേരിൽ സർവിസ് നടത്തും. 2019ൽ ആരംഭിച്ച ഈ ട്രെയിൻ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷന്‍റെ കീഴിലാണ് പ്രവർത്തിക്കുന്നത്. പരസ്യത്തിന്‍റെ ഭാഗമായാണ് പുതിയ നീക്കം
82501/02 ലഖ്‌നോ-ന്യൂഡൽഹി-ലഖ്‌നോ തേജസ് എക്‌സ്പ്രസിന്‍റെ പരസ്യ അവകാശങ്ങളും വിനൈൽ റാപ്പിങ്, ട്രെയിൻ ബ്രാൻഡിങ് എന്നിവയും കൊക്കകോള ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബ്രാൻഡായ സ്പ്രെറ്റിന് നൽകിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു. 2019 ഒക്ടോബർ 4 മുതലാണ് ഐ.ആർ.സി.ടി.സി തേജസ് എക്‌സ്പ്രസ് സർവിസ് ആരംഭിച്ചത്. ഇന്ത്യൻ റെയിൽവേ ശൃംഖലയിൽ ഓടുന്ന ആദ്യത്തെ കോർപ്പറേറ്റ് ട്രെയിനാണിത്. കഴിഞ്ഞ ഏഴ് വർഷമായി ഐ.ആർ.സി.ടി.സി ഈ സർവിസ് വിജയകരമായി നടത്തിവരുന്നു.
ഐ.ആർ.സി.ടി.സി നൽകിയ അനുമതി പത്രപ്രകാരം ആറ് മാസത്തേക്ക് സ്പ്രെറ്റിന് തേജസ് എക്‌സ്പ്രസിൽ പരസ്യപ്രചാരണം നടത്താൻ അനുമതി നൽകിയത്. ഈ കാലയളവിൽ, തേജസ് എക്‌സ്പ്രസിന്റെ അഞ്ച് കോച്ചുകളിൽ സ്പ്രെറ്റിന്റെ പരസ്യങ്ങളടങ്ങിയ വിനൈൽ റാപ്പിങ് പതിക്കും. കൂടാതെ യാത്രയിലെ എല്ലാ സ്റ്റേഷനുകളിലും ട്രെയിൻ സ്പ്രെറ്റ് തേജസ് എക്സ്പ്രസ് എന്ന് അനൗൺസ് ചെയ്യുകയും ചെയ്യും.
യാത്രക്കാർക്ക് കൂടുതൽ സുഖകരമായ യാത്ര പ്രദാനം ചെയ്യുന്നതിനായി നിർമിച്ച അത്യാധുനിക സൗകര്യങ്ങളുള്ള സെമി-ഹൈസ്പീഡ് ട്രെയിനാണ് തേജസ് എക്‌സ്പ്രസ്. പഞ്ചാബിലെ കപൂർത്തലയിലുള്ള റെയിൽ കോച്ച് ഫാക്ടറിയിലാണ് ഇതിന്‍റെ കോച്ചുകൾ നിർമിച്ചിരിക്കുന്നത്. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയിൽ ഓടാൻ ഈ കോച്ചുകൾക്ക് ശേഷിയുണ്ട്. എന്നാൽ റെയിൽവേ ട്രാക്കുകളിലെ നിയന്ത്രണങ്ങൾ കാരണം നിലവിൽ പരമാവധി 160 കി.മീ വേഗതയിലാണ് ട്രെയിൻ സർവിസ് നടത്തുന്നത്.
ചൊവ്വാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും ട്രെയിൻ സർവീസ് ഉണ്ടാകും. ന്യൂഡൽഹിക്കും ലഖ്‌നോവിനും ഇടയിലുള്ള യാത്രയിൽ സ്പ്രെറ്റ് തേജസ് എക്‌സ്പ്രസിന് മൂന്ന് സ്റ്റോപ്പുകളാണുള്ളത്. എക്സിക്യൂട്ടീവ് ചെയർ കാർ, എസി ചെയർ കാർ എന്നിങ്ങനെ ട്രെയിനിൽ രണ്ട് തരത്തിലുള്ള സീറ്റിങ് സൗകര്യവും ട്രെയിനിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.