യു.എസിലെ ജോലിക്ക് ഇനി ഇന്ത്യക്കാരെ അടക്കം നിയമിക്കില്ലെന്ന് ടി.സി.എസ്

ഹൈദരാബാദ്: യു.എസിൽ ഇനി പുതിയ വിദേശ ജീവനക്കാരെ നിയമിക്കില്ലെന്ന് ഐ.ടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവിസസ്. എച്ച്- വൺബി വിസക്ക് പുതിയ അപേക്ഷ നൽകില്ല. പകരം, യു.എസ് പൗരന്മാരെ നിയമിക്കുമെന്നും സി.ഇ.ഒ കൃതിവാസൻ വ്യക്തമാക്കി. വിദേശ തൊഴിലാളികളെ നിയമിക്കുന്നത് നിരുത്സാഹപ്പെടുത്തുകയെന്ന എന്ന ലക്ഷ്യമിട്ട് എച്ച്-വൺബി വിസ പുതുക്കുന്നതിനുള്ള ഫീസ് ഒരു ലക്ഷം​ ഡോളറായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർത്തിയതിനെ തുടർന്നാണ് കമ്പനിയുടെ തീരുമാനം.

ആവശ്യത്തിന് എച്ച്-വൺബി വിസക്കാരെ നിയമിച്ചിട്ടുണ്ട്. കൂടുതൽ വിദേശികളെ നിയമിക്കാൻ ഉദ്ദേശിക്കുന്നില്ല. എച്ച്-വൺബി വിസയുടെ കാലാവധി കഴിയുമ്പോൾ സ്വന്തം രാജ്യത്തേക്ക് തിരിച്ചുകൊണ്ടു വരിക എന്ന ഉദ്ദേശത്തോടെയാണ് യു.എസിൽ നിയമനം നടത്തിയത്. കാലാവധി കഴിഞ്ഞ ആരുടെയൊക്കെ എച്ച്-വൺബി വിസ ഇനി പുതുക്കണമെന്ന കാര്യത്തിൽ കമ്പനി ഉടൻ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തിരിച്ചെത്തുന്ന വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കാനാണ് പദ്ധതി. പശ്ചിമേഷ്യൻ രാജ്യങ്ങളിലും ലാറ്റിൻ അമേരിക്കയിലുമുള്ള കമ്പനിയുടെ ഓഫിസുകളിൽ സ്വദേശികളാണ് കൂടുതൽ. എ.ഐ സാ​ങ്കേതിവിദ്യ നടപ്പാക്കുന്നതോടെ യു.എസിലെ ഉപഭോക്താക്കളുടെ താൽപര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി പ്രവർത്തിക്കാൻ പ്രാദേശിക ജീവനക്കാർ തന്നെ വേണമെന്നും കൃതിവാസൻ കൂട്ടിച്ചേർത്തു.

ഐ.ടി, എൻജിനിയറിങ്, ആർകിടെക്ച്ചർ, സാമ്പത്തികം തുടങ്ങിയ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ പൗരന്മാർക്കുള്ളതാണ് എച്ച്-വൺബി വിസ. യു.എസിൽ ഏറ്റവും കൂടുതൽ വിദേശ പൗരന്മാർ ജോലി ചെയ്യുന്ന കമ്പനിയാണ് ടി.സി.എസ്. 2009 മുതൽ 2025 വരെയുള്ള കാലയളവിൽ 98,259 എച്ച്-വൺബി വിസക്കാരെയാണ് കമ്പനി നിയമിച്ചത്. ഈ വർഷം മാത്രം 5,505 വിദേശ പൗരന്മാർക്ക് നിയമനം നൽകി. ഇതിൽ വലിയൊരു ശതമാനവും ഇന്ത്യക്കാരാണ്. എച്ച്-വൺ വിസയുടെ എണ്ണത്തിൽ മൈക്രോസോഫ്റ്റ്, മെറ്റ, ആപ്പിൾ, ഗൂഗ്ൾ തുടങ്ങിയ കമ്പനികളെക്കാൾ ഏറെ മുന്നിലാണ് ടി.സി.എസ്.

Tags:    
News Summary - TCS stops H-1B Hiring in USA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.