യു.പി.ഐ വഴി തുക പിൻവലിക്കാൻ സംവിധാനം ഉടൻ; വാട്സ്ആപ് സേവനവും ലഭ്യമാക്കുമെന്ന് ഇ.പി.എഫ്.ഒ

ന്യൂഡൽഹി: എം​പ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) വരിക്കാർക്ക് ഉടൻതന്നെ യു.പി.ഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്) വഴി പി.എഫ് തുക പിൻവലിക്കാൻ കഴിയുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയം. ഇതിനുള്ള സാ​​ങ്കേതിക പരീക്ഷണങ്ങൾ പൂർത്തിയാക്കിയതായി കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. പിൻവലിച്ച തുക നേരിട്ട് വരിക്കാരുടെ ബാങ്ക് അക്കൗണ്ടി​ലേക്ക് മാറ്റുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

പി.എഫ് തുകയുടെ ഒരു ഭാഗം ഫിക്സഡ് ആയിരിക്കും. വലിയൊരു ഭാഗം അംഗങ്ങൾക്ക് യു.പി.ഐ വഴി പിൻവലിക്കാൻ കഴിയും. വരിക്കാർക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാവുന്ന ഇ.പി.എഫ് ബാലൻസ് തുക കൃത്യമായി കാണാനാകും. യു.പി.ഐ പിൻ സംവിധാനം ഉപയോഗിച്ച് ഇടപാട് പൂർത്തിയാക്കിയാൽ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറും.

ഇ.പി.എഫ്.ഒ വരിക്കാരുടെ ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം. നിലവിൽ തുക പിൻവലിക്കാൻ നേരിടുന്ന കാലതാമസത്തെക്കുറിച്ചുള്ള പരാതികൾ ഇതിലൂടെ പരിഹരിക്കാൻ സാധിക്കും. നീക്കം ഏഴ് കോടിയിലധികം പി.എഫ് അംഗങ്ങൾക്ക് ഗുണകരമാകും.

ഓട്ടോ സെറ്റിൽമെന്റ് വഴി മൂന്നുദിവസത്തിനകം പണം ലഭിക്കാനുള്ള പരിധി ഒരു ലക്ഷത്തിൽനിന്ന്‌ അഞ്ചുലക്ഷം രൂപയായി ഉയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് യു.പി.ഐ സംവിധാനം കൊണ്ടുവരാനുള്ള തീരുമാനം.

ഇ.പി.എഫ്.ഒ വരിക്കാർക്ക് സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ വാട്സ്ആപ് പ്ലാറ്റ്ഫോം ഉപയോഗിക്കാനും പദ്ധതിയിടുന്നതായി കേന്ദ്രമന്ത്രി സൂചിപ്പിച്ചു. ഇ.പി.എഫ്.ഒയുടെ ഗ്രീൻ ടിക്ക് മാർക്കുള്ള രജിസ്റ്റർ ചെയ്ത വാട്സ്ആപ് നമ്പറിലേക്ക് ‘ഹലോ’ സന്ദേശം അയച്ചാൽ വരിക്കാർക്ക് സംശയങ്ങൾ ചോദിക്കാനാകും. പ്രാദേശിക ഭാഷകളിൽ, 24 മണിക്കൂറും ഈ സൗകര്യം ലഭ്യമാകും. ഒരു മാസത്തിനുള്ളിൽ ഈ സേവനം നിലവിൽ വരുമെന്നും മന്ത്രാലയം വ്യക്തമാക്കി. അവശ്യ ഇ.പി.എഫ്.ഒ സേവനങ്ങൾ, പി.എഫ് ബാലൻസ് പരിശോധിക്കൽ, അവസാന അഞ്ച് ട്രാൻസാക്ഷൻ, ക്ലയിം സ്റ്റാറ്റസ് തുടങ്ങിയവ അറിയാനുള്ള നിർദേശങ്ങൾ വാട്സ്ആപ് വഴി എളുപ്പം ലഭ്യമാക്കും. 

Tags:    
News Summary - soon be able to withdraw money from EPF account through UPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.