മുംബൈ: പശ്ചിമേഷ്യയിൽ പ്രതിസന്ധി തുടരുന്നതിനിടെ ഓഹരിവിപണിയിൽ വീണ്ടും ഇടിവ്. രാവിലെ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ സെൻസെക്സ് 1000 പോയന്റിലധികം ഇടിഞ്ഞു. ക്രൂഡ് ഓയിൽ വിലയിലെ കുതിച്ചുചാട്ടം, പശ്ചിമേഷ്യയിലെ പുതിയ പിരിമുറുക്കങ്ങൾ, പെട്രോൾ, ഡീസൽ, സ്വർണം തുടങ്ങിയ ഇറക്കുമതി വസ്തുക്കളുടെ ഉപഭോഗം കുറക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം തുടങ്ങിയവയാണ് വിപണിക്ക് തിരിച്ചടിയായത്.
രാവിലെ 9.39ഓടെ ബി.എസ്.ഇ സെൻസെക്സ് 1016.62 പോയന്റ് ഇടിഞ്ഞ് 76,311.57ലെത്തി. നിഫ്റ്റി 297 പോയന്റ് ഇടിഞ്ഞ് 23,879.15ലുമെത്തി. ക്രൂഡ് ഓയിൽ വിലയിലെ വർധനയും ഇത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കക്കിടയിൽ ബാങ്കിങ്, വ്യോമയാനം, ജുവല്ലറി തുടങ്ങിയവയുമായി ബന്ധപ്പെട്ട മേഖലകളിലെ ഓഹരികൾക്കാണ് കനത്ത വിൽപ്പന സമ്മർദ്ദം നേരിടേണ്ടിവന്നത്.
പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 105 ഡോളറിന് മുകളിലേക്ക് ഉയർന്നിരുന്നു. അതേസമയം, പെട്രോൾ, ഡീസൽ ഉപഭോഗം കുറക്കാനും അനാവശ്യമായ വിദേശ യാത്രകൾ ഒഴിവാക്കാനും സ്വർണം, ഭക്ഷ്യ എണ്ണകൾ, രാസവളങ്ങൾ തുടങ്ങിയ ഇറക്കുമതികളെ ആശ്രയിക്കുന്നത് കുറക്കാനുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനവും വിപണിയെ പ്രതികൂലമായി ബാധിച്ചു.
ക്രൂഡ് ഓയിൽ വില വീണ്ടും കുത്തനെ ഉയരുന്ന സമയത്ത് ഇന്ത്യയുടെ ഇറക്കുമതി ബില്ലിലും കറന്റ് അക്കൗണ്ട് കമ്മിയിലും സർക്കാരിന്റെ ആശങ്കയാണ് ഈ അഭിപ്രായങ്ങൾ സൂചിപ്പിക്കുന്നതെന്ന് വിശകലന വിദഗ്ധർ പറയുന്നു. കൂടാതെ, പശ്ചിമേഷ്യൻ പ്രതിസന്ധിയും ഇന്ത്യയിലെ നിലവിലെ സാഹചര്യങ്ങളും ഉൾപ്പെടെ രണ്ട് പ്രതികൂല സാഹചര്യങ്ങളുടെ സമ്മർദ്ദമാണ് വിപണി നേരിടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
സ്വർണത്തിന്റെ ഉപഭോഗം കുറക്കണമെന്ന് പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ സൂചികകളിൽ ഏറ്റവും നഷ്ടം നേരിട്ട ഓഹരികളിലൊന്നായി ടൈറ്റൻ മാറി. 5.6 ശതമാനമാണ് ഇടിഞ്ഞത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ -മൂന്ന് ശതമാനം, ഇൻഡിഗോയുടെ മാതൃസ്ഥാപനമായ ഇന്റർഗ്ലോബ് ഏവിയേഷൻ 3.55 ശതമാനം എന്നിങ്ങനെയാണ് ഇടിഞ്ഞത്.
ഭാരതി എയർടെൽ 1.81ശതമാനം, മാരുതി സുസുക്കി 1.73ശതമാനം, ബജാജ് ഓട്ടോ 1.56 ശതമാനം, റിലയൻസ് ഇൻഡസ്ട്രീസ് ഒരുശതമാനത്തിലധികം എന്നിങ്ങനെ ഇടിഞ്ഞു. ബാങ്കിങ് ഓഹരികളും സമ്മർദ്ദത്തിലായിരുന്നു. എച്ച്.ഡി.എഫ്.സി ബാങ്ക് 1.34 ശതമാനം, ആക്സിസ് ബാങ്ക് 0.68 ശതമാനം, ഐ.സി.ഐ.സി.ഐ ബാങ്ക് 0.37 ശതമാനം എന്നിങ്ങനെ ഇടിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.