കൊച്ചി: സ്വയം മോഷ്ടാക്കളാകാതെ, എല്ലാവരും കൃത്യമായി നികുതി കൊടുക്കണമെന്ന് നടൻ മമ്മൂട്ടി. രാജ്യത്തിന് കൊടുക്കാനുള്ളത് നമ്മള്‍ കൃത്യമായി കൊടുക്കണം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ ദേശീയ സമ്മേളന ഭാഗമായി കെ.ടി.ഡി.സി ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെൻററില്‍ നടന്ന സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ് എന്ന് കേട്ടാല്‍ തനിക്ക് ഭയമാണെന്ന മമ്മൂട്ടിയുടെ പരാമര്‍ശം സദസ്സില്‍ ചിരി പടര്‍ത്തി. നടക്കാനിരിക്കുന്ന സിനിമയുടെ പേരില്‍പോലും തന്‍റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടൻറ് നികുതിയടക്കാന്‍ ആവശ്യപ്പെടുമെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ പലിശയടക്കണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം തമാശ പറഞ്ഞു. ഇമേജിനറി ഇന്‍കംടാക്‌സ് എന്നൊരു വകുപ്പുണ്ടോ എന്ന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടൻറുമാര്‍ തനിക്ക് പറഞ്ഞുതരണമെന്ന അഭിപ്രായവും ചിരിയുണര്‍ത്തി.
കോവിഡിനെ സൂക്ഷിച്ചില്ലെങ്കിൽ കോവിഡ് നമ്മളെ സൂക്ഷിക്കും. അടിച്ചുപൊളി കുറച്ചൊക്കെ കുറക്കുകയും സുരക്ഷിതത്വം പാലിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഇല്ലെങ്കില്‍ കോവിഡ് നമ്മളെ പൊളിച്ചടുക്കുമെന്നും പറഞ്ഞു.
തോമസ് ചാഴികാടന്‍ എം.പി, മുന്‍ അംബാസഡര്‍ വേണു രാജാമണി, സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു, ഐ.സി.എ.ഐ പ്രസിഡൻറ് നിഹാര്‍ എന്‍. ജംബുസാരിയ, സനല്‍കുമാര്‍, ബാബു എബ്രഹാം കള്ളിവയലില്‍, ജോമോന്‍ കെ. ജോര്‍ജ്, ജലപതി, രഞ്ജിത് ആര്‍. വാര്യര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.