ലിങ്ക്ഡ് ഇന്നിലും കൂട്ടപ്പിരിച്ചുവിടൽ; 875 പേർക്ക് തൊഴിൽ നഷ്ടമായേക്കും

ന്യൂഡൽഹി: ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡ്ഇൻ. എൻജിനീയറിങ്, മാർക്കറ്റിങ് ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലെ ജീവനക്കാരെ കുറക്കാൻ ഒരുങ്ങുന്നതായി ജീവനക്കാർക്കായി കമ്പനി പുറത്തിറക്കിയ മെമ്മോയിൽ പറയുന്നു.

ആഗോളതലത്തിൽ 17,500 ഓളം ജീവനക്കാരാണ് ലിങ്ക്ഡ് ഇന്നിനുള്ളത്. എത്രപേരെയാണ് കമ്പനി ഒഴിവാക്കാൻ തീരുമാനിച്ചിട്ടുള്ളതെന്ന കാര്യം വ്യക്തമല്ല. എന്നാൽ, പുറത്താക്കുന്ന ജീവനക്കാർക്ക് ഉടൻതന്നെ ഔദ്യോഗിക​ മെയിൽ ലഭിക്കുമെന്ന് ലിങ്ക്ഡ്ഇൻ സി.ഇ.ഒ ഡാനിയേൽ ഷാപെറോ പുറത്തിറക്കിയ മെമ്മോയിൽ പറയുന്നു.

മൊത്തം തൊഴിലാളികളിൽ അഞ്ച് ശതമാനം വരെ വെട്ടിക്കുറച്ചേക്കാമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ 875 പേർക്ക് തൊഴിൽ നഷ്ടമായേക്കും. യൂറോപ്പ്, മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക, ഏഷ്യ-പസഫിക് എന്നീ മേഖലകളിലെ ജീവനക്കാരെയാണ് കൂട്ടപ്പിരിച്ചുവിടൽ ബാധിക്കുക. മുതിർന്ന ജീവനക്കാർക്ക് കമ്പനി സ്വയം വിരമിക്കലിനുള്ള അവസരവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

കമ്പനിയുടെ ദീർഘകാല ദൗത്യവും ദർശനവും നിറവേറ്റുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ പോലുള്ള മേഖലകളിലേക്ക് നിക്ഷേപങ്ങൾ മാറ്റേണ്ടതുണ്ട്. തൊഴിൽ കുറക്കുന്നതിന് പുറമെ മാർക്കറ്റിങ് കാമ്പയിനുകൾ, വെണ്ടർ ചെലവ്, ഉപഭോക്തൃ ഇവന്റുകൾ, ഉപയോഗശൂന്യമായ ഓഫീസ് സ്ഥലം എന്നിവയുൾപ്പെടെ ചില മേഖലകളിലെ നിക്ഷേപങ്ങൾ കുറക്കുന്നതായും ലിങ്ക്ഡ് ഇൻ മേധാവി ഡാനിയൽ ഷാപെറോ പറഞ്ഞു.

മാതൃ കമ്പനിയായ മൈക്രോസോഫ്റ്റ് 15,000 ത്തോളം തൊഴിലാളികളെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് ലിങ്ക്ഡ് ഇന്നിന്റെ നീക്കം. മെറ്റ, ആമസോൺ, ഒറാക്കിൾ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികൾ ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു.

Tags:    
News Summary - LinkedIn to lay off 5percent workforce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.