കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ റെക്കോർഡ് കുതിപ്പ് നടത്തിയ സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 320 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 1,16,640 രൂപയായി. ഗ്രാമിന് 40 രൂപയാണ് ഇടിഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,580 രൂപയായി മാറിയിട്ടുണ്ട്.
ആഗോള വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞത് സ്വർണത്തിന് വൻ മുന്നേറ്റം സമ്മാനിച്ചിരുന്നു. എന്നാൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ നേരിയ തിരിച്ചുവരവാണ് ഇന്ന് സ്വർണവില കുറയാൻ കാരണമായത്.
ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡ് വില നിലവിൽ ബാരലിന് 103 ഡോളറിലെത്തി നിൽക്കുകയാണ്. പശ്ചിമേഷ്യൻ പ്രതിസന്ധികൾക്ക് അയവുവരുത്തി അമേരിക്കയും ഇറാനും തമ്മിൽ ഉടൻ തന്നെ സമാധാന കരാറിലെത്തുമെന്ന ശുഭപ്രതീക്ഷകളാണ് എണ്ണവിലയെ സ്വാധീനിക്കുന്നത്.
അമേരിക്കൻ ഡോളർ കൂടുതൽ ശക്തിയാർജിക്കുമെന്ന പ്രവചനങ്ങളും സ്വർണവിലയെ താഴേക്ക് നയിക്കാൻ കാരണമായിട്ടുണ്ട്. യു.എസ് ഫെഡറൽ റിസർവ് വരും ദിവസങ്ങളിൽ പലിശനിരക്ക് ഉയർത്തിയേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ഇത്തരമൊരു തീരുമാനം ഉണ്ടായാൽ ഡോളറിന്റെ മൂല്യം ഇനിയും ഉയരുമെന്നും ഇത് സ്വർണവിലയെ കൂടുതൽ ബാധിച്ചേക്കാമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.