മുംബൈ: രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വിൽപനയിൽ കനത്ത ഇടിവ്. ജൂലായ്-സെപ്റ്റംബർ സാമ്പത്തിക പാദത്തിൽ 75 ശതമാനം കുറവാണ് ഇരുചക്ര വാഹന റജിസ്ട്രേഷനിൽ രേഖപ്പെടുത്തിയത്. അതായത് സർക്കാറിന്റെ ‘വാഹൻ’ പോർട്ടലിലെ കണക്ക് പ്രകാരം 35,908 വാഹനങ്ങൾ മാത്രമാണ് ഈ കാലയളവിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ, കഴിഞ്ഞ വർഷം ഇതേകാലയളവിൽ 1.44 ലക്ഷം വാഹനങ്ങൾ റജിസ്റ്റർ ചെയ്തിരുന്നു.
ഇലക്ട്രിക് വാഹന നിർമാണത്തിന് അത്യന്താപേക്ഷിതമായ അപൂര്‍വ ധാതുക്കളുടെ കയറ്റുമതിക്ക് ചൈന നിയന്ത്രണം ഏർപ്പെടുത്തിയതാണ് വൻ തിരിച്ചടിയായത്. ഇലക്ട്രിക് വാഹന നിർമാണത്തിന് വർഷം 7500 ടൺ അപൂര്‍വ ധാതുക്കൾ വേണമെന്നാണ് കണക്ക്. ആവശ്യമായ മുഴുവൻ അപൂര്‍വ ധാതുക്കളും പൂർണമായും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. എസ്.ബി.ഐ റിപ്പോർട്ട് പ്രകാരം നാലുവർഷത്തിനിടെ ശരാശരി 2,210 കോടി രൂപയുടെ അപൂർവ ധാതുക്കളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതിൽ 80 ശതമാനവും ചൈനയിൽനിന്നാണ്.
അപൂര്‍വ ധാതുക്കളുടെ ലഭ്യത കുറഞ്ഞാൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വിൽപന കുറയുമെന്ന് നിർമാതാക്കൾ നേരത്തെ സൂചന നൽകിയിരുന്നു. അപൂര്‍വ ധാതുക്കളുടെ ലഭ്യത ഇനിയും വൈകിയാൽ പുതിയ മോഡലുകൾ പുറത്തിറക്കുന്നത് മാറ്റിവെക്കേണ്ടി വരുമെന്നും ബിസിനസിനെ ഗുരുതരമായി ബാധിക്കുമെന്നും ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ബജാജ് ഓട്ടോ മുന്നറിയിപ്പ് നൽകി. വിൽപന സാധാരണ നിലയിലെത്താൻ ആറു മാസമെങ്കിലും എടുക്കുമെന്നും കമ്പനി വ്യക്തമാക്കി.
എന്നാൽ, അപൂവ ധാതുക്കൾക്ക് വേണ്ടി ചൈനയെ മാത്രം ആശ്രയിക്കുന്നത് വാഹന വിപണിയുടെ വളർച്ച തകിടം മറിക്കുമെന്ന് ഐ.സി.ആർ.എ കോർപറേറ്റ് റേറ്റിങ് ഗ്രൂപ്പ് തലവനും സീനിയർ വൈസ് പ്രസിഡന്റുമായ ജിതിൻ മക്കർ പറഞ്ഞു.
അതേസമയം, അപൂര്‍വ ധാതുക്കളെ ആശ്രയിക്കുന്നത് കുറക്കാനും വാഹന ഉത്പാദനം വർധിപ്പിക്കാനും ചില നിർമാതാക്കൾ ബദൽ സാങ്കേതിക വിദ്യയിലേക്ക് മാറാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. രണ്ട് വർഷം മുമ്പ് തുടങ്ങിയ ഗവേഷണത്തിൽ വികസിപ്പിച്ച ഫെറൈറ്റ് മാഗ്നെറ്റ് മോട്ടോറിന് കേന്ദ്ര സർക്കാറിന്റെ അനുമതി ലഭിച്ചതായി ബംഗളൂരു ആസ്ഥാനമായ ഒല ഇലക്ട്രിക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.