ആർ.ബി.ഐയുടെ പുതിയ നിയമം 'ഇ.സി.എൽ ഡയറക്ഷൻ-2026' 2027 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. ഈ പുതിയ നിയമപ്രകാരം, ഒരു ഉപഭോക്താവ് വായ്പയുടെ രണ്ട് ഗഡുക്കൾ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ, ബാങ്കുകൾ 12 മടങ്ങ് വരെ കൂടുതൽ തുക 'പ്രൊവിഷൻ' ആയി മാറ്റിവെക്കേണ്ടി വരും. വായ്പാ നഷ്ടം മുൻകൂട്ടി കണ്ട് ഇത്രയും തുക ബാങ്കിന്റെ ബാലൻസ് ഷീറ്റിൽ നിന്ന് കുറക്കും എന്നതിനാലാണ് ഇങ്ങനെ മാറ്റിവെക്കുന്നത് എന്ന് പറയുന്നത്. ഇത് ബാങ്കുകളുടെ ആകെ ലാഭത്തിൽ ഏകദേശം 42,000 കോടി രൂപയുടെ കുറവുണ്ടാക്കിയേക്കാം.
ഇങ്ങനെയൊരു സാഹചര്യത്തിൽ, സിബിൽ സ്കോർ 730-ൽ താഴെയുള്ളവർക്ക് വായ്പ നൽകാൻ ബാങ്കുകൾ മടിക്കും. ഇനി വായ്പ നൽകിയാൽ തന്നെയും അവർ പലിശനിരക്ക് വർധിപ്പിക്കുകയോ അല്ലെങ്കിൽ കൂടുതൽ ഈട് ആവശ്യപ്പെടുകയോ ചെയ്യും. ആശങ്കാജനകമായ കാര്യം, രാജ്യത്തെ വായ്പ അപേക്ഷകരിൽ പകുതിയിലധികവും 730-ൽ താഴെ സിബിൽ സ്കോർ ഉള്ളവരാണ് എന്നതാണ്. ഇത്തരമൊരു സാഹചര്യത്തിൽ, അടുത്ത വർഷം മുതൽ ഈ വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് ഭവന വായ്പ , വാഹന വായ്പ , വിദ്യാഭ്യാസ വായ്പ എന്നിവ ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടായി മാറും. ബാങ്കുകൾ ഇനി മുതൽ 'പ്രീമിയം' ഉപഭോക്താക്കളിൽ മാത്രമായിരിക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
ഫെഡറൽ ബാങ്കിന്റെ ചീഫ് റിസ്ക് ഓഫീസർ ദാമോദരൻ സി. പറയുന്നതിങ്ങനെ, "പുതിയ നിയമങ്ങൾ വരുന്നതോടെ, വായ്പ തിരിച്ചടവിൽ കൂടുതൽ റിസ്ക് ഉള്ള ഉപഭോക്താക്കൾക്ക് ബാങ്കുകൾ ഉയർന്ന പലിശനിരക്കിലായിരിക്കും വായ്പ നൽകുക. മികച്ച ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് കൂടുതൽ ഇളവുകൾ ലഭിക്കും. വായ്പയിലെ റിസ്കുകൾ മുൻകൂട്ടി തിരിച്ചറിയുന്നതിനും കുടിശ്ശിക തിരിച്ചുപിടിക്കുന്നതിനും ആയിരിക്കും ഇനി കൂടുതൽ മുൻഗണന നൽകുക."
പുതിയ നിയമപ്രകാരം, ഭാവിയിൽ ഏതൊക്കെ വായ്പകൾ കിട്ടാക്കടമാകാൻ സാധ്യതയുണ്ടെന്ന് ബാങ്കുകൾ മുൻകൂട്ടി വിലയിരുത്തുകയും അതിനായി വലിയൊരു തുക മുൻകൂറായി തന്നെ മാറ്റിവെക്കുകയും വേണം. നിലവിൽ, ഒരു വായ്പ കിട്ടാക്കടമായി മാറിയതിന് ശേഷമാണ് (90 ദിവസത്തിന് ശേഷം) ബാങ്കുകൾ ഈ തുക മാറ്റിവെക്കാറുള്ളത്.
ഉപഭോക്താവിന്റെ മുൻകാല പണമടയ്ക്കൽ ചരിത്രം, സിബിൽ സ്കോറിലെ മാറ്റങ്ങൾ, വരുമാനത്തിലുണ്ടായ കുറവ്, ജോലി നഷ്ടപ്പെടാനുള്ള സാധ്യത, ലോൺ-ടു-വാല്യൂ റേഷ്യോ (വസ്തുവിന്റെ വിലയുമായി താരതമ്യം ചെയ്യുമ്പോഴുള്ള വായ്പാ തുകയുടെ അനുപാതം) എന്നിവയെല്ലാം ബാങ്കുകൾ പരിശോധിക്കും.
25 ലക്ഷം രൂപയുടെ ഭവന വായ്പയിൽ, 30 ദിവസത്തെ ഇ.എം.ഐ മുടങ്ങിയാൽ നിലവിൽ ബാങ്കുകൾ 10,000 രൂപയാണ് മാറ്റിവെക്കേണ്ടി വരുന്നത്. പുതിയ നിയമത്തിൽ ഇത് 25,000 രൂപയായി ഉയർത്തി. 31 മുതൽ 60 ദിവസം വരെയുള്ള വീഴ്ചകൾക്കും നിലവിൽ 10,000 രൂപയായിരുന്നു മാറ്റിവെക്കേണ്ടിയിരുന്നത്, എന്നാൽ പുതിയ നിയമപ്രകാരം ഇത് 1.25 ലക്ഷം രൂപയായി വർധിക്കും. 91 ദിവസത്തിൽ കൂടുതൽ കുടിശ്ശികയായാൽ നിലവിൽ 3.75 ലക്ഷം രൂപ (15%) മാറ്റിവെക്കണമായിരുന്നു, ഇനി അത് നേരിട്ട് 5 ലക്ഷം രൂപയായി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.