വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച അധ്യാപകന് സസ്പെൻഷൻ; പ്രധാനാധ്യാപികക്കും ക്ലാസ് അധ്യാപികക്കും നോട്ടീസ്

പാലക്കാട്: മലമ്പുഴയിൽ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. എ.ഇ.ഒയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. സ്‌കൂൾ മാനേജരെ അയോഗ്യനാക്കണമെന്ന് എ.ഇ.ഒ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ശിപാർശ നൽകി. വിഷയം അറിഞ്ഞിട്ടും മറച്ചുവെച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മാനേജർക്കെതിരെ ശിപാർശ നൽകിയത്.

സംഭവത്തിൽ സ്‌കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് അധ്യാപിക എന്നിവർക്കും നോട്ടീസ് നൽകി. മൂന്ന് ദിവസത്തിനകം വിശദീകരണം നൽകാൻ നിർദേശം നൽകി. സമയബന്ധിതമായി മറുപടി നൽകിയില്ലെങ്കിൽ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.

നവംബര്‍ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറാം ക്ലാസുകാരനെ ക്വാർട്ടേഴ്സിൽ വെച്ചാണ് അധ്യാപകൻ പീഡിപ്പിച്ചത്. വിദ്യാർഥി സഹപാഠിയോട് തുറന്നു പറഞ്ഞ ഡിസംബർ 18ന് തന്നെ സ്‌കൂൾ അധികൃതർ വിവരം അറിഞ്ഞെങ്കിലും മറച്ചുവെക്കുകയായിരുന്നു.

അതേസമയം, വിദ്യാർഥിയെ പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെതിരെ ഗുരുതര കണ്ടെത്തലുകളാണ് എ.ഇ.ഒ റിപ്പോർട്ടിൽ ഉള്ളത്. പീഡന വിവരം പൊലീസിനെ അറിയിക്കുന്നതിൽ സ്കൂളിന് വീഴ്ചപറ്റിയെന്നും വിവരമറിഞ്ഞ് രണ്ടാഴ്ചക്ക് ശേഷമാണ് സ്കൂള്‍ പരാതി നൽകിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പീഡനവിവരം പുറത്തായെങ്കിലും അധ്യാപകനെ സസ്പെൻഡ് ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. രക്ഷിതാക്കളുടെ നിസഹകരണ നിലപാടാണ് സ്വീകരിച്ചത്. എന്നാലും സ്കൂൾ അധികൃതർക്ക് പരാതി നൽകാമായിരുന്നു. സംഭവം പുറത്തായതോടെ സസ്പെൻഡ് ചെയ്യാതെ അധ്യാപകന്‍റെ രാജി എഴുതി വാങ്ങുക മാത്രമാണ് ചെയ്തത്. ജനുവരി മൂന്നാം തീയതിയാണ് വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - Teacher suspended for sexually assaulting student by giving him alcohol in palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.