നീലേശ്വരം നിടുങ്കണ്ട കുമ്മായ ഫാക്ടറിക്ക് മുന്നിലെ മുന്തിരിക്കുലകൾ കാണുന്ന എം.കെ. അനുരാജ്
നീലേശ്വരം: കടിഞ്ഞിമൂലയിലെ എം.കെ. അനുരാജ് കർഷകനല്ലെങ്കിലും താൻ ചെയ്യുന്ന തൊഴിലിടത്തുള്ള പരിമിതമായ സ്ഥലത്ത് വ്യത്യസ്തമായ കൃഷി ചെയ്ത് ശ്രദ്ധേയമാവുകയാണ്. ഇതരസംസ്ഥാനത്തുനിന്ന് നമ്മളെടുത്തുകൊണ്ടുവരുന്ന മുന്തിരി നമ്മുടെ നാട്ടിൽ നട്ട് വിളവെടുക്കാൻ അനുരാജ് തയാറാകുകയാണ്. ഒരു കൗതുകത്തിന് നട്ട മുന്തിരിച്ചെടികൾ നിറയെ ഇപ്പോൾ മുന്തിരിക്കുലകൾ നിറഞ്ഞുകഴിഞ്ഞു.
നീലേശ്വരം ഹൈവേയിൽ നിടുങ്കണ്ടയിൽ പ്രവർത്തിക്കുന്ന കുമ്മായ ഫാക്ടറിക്ക് മുന്നിലാണ് മുന്തിരിച്ചെടികൾ നട്ടുപിടിപ്പിച്ചത്. കഴിഞ്ഞവർഷം ജൂണിൽ നീലേശ്വരം മന്നൻപുറത്ത് കാവ് കലശോത്സവം കാണാൻ എത്തിയപ്പോൾ ചെടി വിൽപന സ്റ്റാളിൽനിന്നാണ് മുന്തിരിച്ചെടികൾ വാങ്ങിയത്. കുമ്മായ ഫാക്ടറിക്ക് മുന്നിൽ ചെടികൾ നട്ടു. ആറുമാസം കഴിഞ്ഞപ്പോൾ ചെടികൾ വളർന്ന് പന്തലിക്കാൻ തുടങ്ങി. അതിനൊത്ത ചെറുപന്തലും ഒരുക്കി. എന്നാൽ, മുന്തിരിക്കുലകൾ മാത്രം കാണാൻ അനുരാജിന് കഴിഞ്ഞില്ല. തുടർന്ന് അനുരാജ് മുന്തിരിച്ചെടിയുടെ വളർച്ചയറിയാൻ യുട്യൂബ് നോക്കി കൂടുതൽ മനസ്സിലാക്കി. തുടർന്ന് പടർന്നുപന്തലിച്ച മുന്തിരിച്ചെടികളുടെ തളിരില മുഴുവൻ നുള്ളിക്കളഞ്ഞു. ഇങ്ങനെ ഒരാഴ്ചകൊണ്ട് തളിരിലകൾ മൊത്തം നീക്കം ചെയ്തു. ഇതിനുശേഷം കാണാൻ കഴിഞ്ഞത് പന്തൽ നിറയെ ആടിയുലയുന്ന മുന്തിരിക്കുലകളാണ്. ഒരു കുലയിൽ തന്നെ 20 ഓളം മുന്തിരികളുണ്ട്. ഇങ്ങനെയുള്ള 50 ഓളം മുന്തിരിക്കുലകൾ നിറഞ്ഞുനിൽക്കുകയാണ്.
നീലേശ്വരം നഗരസഭ മുൻ കൗൺസിലർ കെ.വി. അമ്പാടി -എം.കെ. ലക്ഷ്മി ദമ്പതികളുടെ മകനാണ്. പിതാവിന്റെ നിടുങ്കണ്ടയിലെ കുമ്മായ ഫാക്ടറിയിൽതന്നെയാണ് ജോലിയെടുക്കുന്നത്. ഈ ഫാക്ടറിയിൽ ജോലി ചെയ്യുന്ന മുൻ നഗരസഭ കൗൺസിലർ എം.കെ. വിനയ രാജ് സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.