ഈരയിൽക്കടവ് പാടശേഖരത്തിൽ കൊയ്ത് കൂട്ടിയിട്ടിരിക്കുന്ന നെല്ല്

ജില്ലയിൽ നിന്ന് സംഭരിച്ചത് 100 കോടിയുടെ നെല്ല്

കോട്ടയം: മഴയുയർത്തിയ പ്രതിസന്ധികൾക്കിടെ ജില്ലയിൽനിന്ന് സംഭരിച്ചത് 100 കോടിയിലധികം രൂപയുടെ നെല്ല്. മഴയും കൃഷിനാശവും ഒരുവശത്തു ഭീഷണി ഉയര്‍ത്തുമ്പോഴും സംഭരണം അതിവേഗം പുരോഗമിക്കുകയാണ്‌. ബുധനാഴ്ച വരെയായി 37,000 ടണ്‍ നെല്ലാണ് മില്ലുകള്‍ സംഭരിച്ചത്‌. ഇതിൽ 18,000 ടണ്ണി‍െൻറ പി.ആർ.എസ് കർഷകർക്ക് കൈമാറി.

കഴിഞ്ഞതവണത്തെ അപേക്ഷിച്ച് ഇത്തവണ സംഭരണവിലയിൽ വർധനയുണ്ട്. കഴിഞ്ഞ സീസണിൽ 27.48 ആയിരുന്ന വില ഇത്തവണ 28 ആയി ഉയർന്നു. നെല്ലെടുത്തശേഷം കർഷകർക്ക് ലഭിക്കുന്ന പി.ആർ.എസ് രസീത് ബാങ്കുകളിൽ നൽകുമ്പോൾ ഇവർ പണംനൽകും. പിന്നീട് ഈ പണം സർക്കാർ ബാങ്കുകൾക്ക് കൈമാറും.

കോട്ടയം താലൂക്കിലാണ്‌ ഏറ്റവും കൂടുതല്‍ സംഭരിച്ചിരിക്കുന്നത്‌ -22,550 ടണ്‍. അഞ്ചു താലൂക്കുകളില്‍നിന്ന് നെല്ല്‌ സംഭരിക്കുന്നുണ്ടെങ്കിലും സജീവമായി സംഭരിക്കുന്നത്‌ കോട്ടയം, വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളില്‍നിന്നാണ്‌. ഇതുവരെ 21666 ഏക്കര്‍ സ്ഥലത്തെ നെല്ലാണ്‌ സംഭരിച്ചത്‌. ഈ മാസം തുടക്കം മുതലുണ്ടായ വേനല്‍ മഴയില്‍ 4000 ഏക്കറിലേറെ സ്ഥലത്തെ കൃഷി നശിച്ചിരുന്നു. ചങ്ങനാശ്ശേരി താലൂക്കിലായിരുന്നു ഏറ്റവും കൂടുതല്‍ നാശം. ഒരു മണി പോലും കൊയ്‌തെടുക്കാന്‍ കഴിയാതെ ഉപേക്ഷിക്കേണ്ടിവന്ന പാടശേഖരവും ഇവയില്‍ ഉള്‍പ്പെടും.

ഗതാഗതം, ചുമട്‌, നെല്ലിലെ ഈര്‍പ്പം എന്നിവയുടെ പേരില്‍ എല്ലാ വര്‍ഷവും തര്‍ക്കമുണ്ടാകാറുണ്ട്‌. എന്നാല്‍, ഇത്തവണ മഴ പ്രതികൂലമായി ബാധിക്കുകയായിരുന്നു. നിലവില്‍ 27 മില്ലുകളാണ് സംഭരണ രംഗത്തുള്ളത്‌.

കാലടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്നവയാണ്‌ ഏറെയും. മഴ ദുരിതംവിതച്ചെങ്കിലും ഉൽപാദനത്തിൽ വലിയ കുറവുണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ സീസണിൽ 45,000 ത്തോളം ടൺ നെല്ലാണ് സംഭരിച്ചത്. ഇത്തവണയും ഇതിനടുത്ത് സംഭരണം നടക്കുമെന്നാണ് സപ്ലൈകോയുടെ വിലയിരുത്തൽ.

സംഭരിക്കുന്ന നെല്ല്‌ പരമാവധി വേഗം ഗോഡൗണിലേക്ക്‌ മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്‌. ഇതിനിടെ കരാറില്‍ ഏര്‍പ്പെട്ടരിക്കുന്ന മില്ലുകാര്‍ സംഭരണ ചുമതല മറ്റ്‌ മില്ലുകളെ ഏല്‍പിക്കുന്നതുമായി ബന്ധപ്പെട്ടു ക്രമക്കേടുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടു കഴിഞ്ഞദിവസം വിജിലന്‍സ്‌ പരിശോധനയും നടന്നിരുന്നു. അതിനിടെ, ശമിച്ച വേനൽ മഴവീണ്ടും ചെയ്തിറങ്ങുന്നത് കർഷകരെ പ്രതിസന്ധിയിലാഴ്ത്തുന്നുണ്ട്. ഇത്തവണ 12374 ഹെക്‌ടറില്‍ പുഞ്ചകൃഷിയുണ്ടെന്നാണ് കൃഷിവകുപ്പി‍െൻറ കണക്ക്‌. കല്ലറ, തിരുവാർപ്പ്, ആർപ്പൂക്കര, വെച്ചൂർ, തലയോലപ്പറമ്പ്, കുമരകം എന്നിവിടങ്ങളിലാണ് കൂടുതൽ പാടശേഖരങ്ങൾ. മേയ് പകുതിയോടെ പ്രധാന പാടശേഖരങ്ങളിലെ കൊയ്‌ത്ത് പൂര്‍ത്തിയാകുമെന്നാണ് സപ്ലൈകോയുടെ കണക്കുകൂട്ടൽ.

Tags:    
News Summary - Procured from the district 100 crore paddy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.