ന്യൂഡൽഹി: കാർഷിക മേഖലയിൽ 35,440 കോടിയുടെ 2 പദ്ധതിക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പി.എം ധൻ ധാന്യ കൃഷി യോജന, ധാന്യങ്ങൾക്ക് വേണ്ടിയുള്ള മിഷൻ ഫോർ ആത്മ നിർഭർത എന്നീ രണ്ട് പദ്ധതികൾക്കാണ് ശനിയാഴ്ച തുടക്കം കുറിച്ചത്. രാജ്യത്തിന്‍റെ സ്വയംപര്യാപ്തതയും കർഷകരുടെ ക്ഷേമവും ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതി കർഷകരുട ഭാവി മാറ്റിമറിക്കുമെന്ന് മോദി അവകാശപ്പെട്ടു.
ജയപ്രകാശ് നാരായൺ, നാനാജി ദേശ്മുഖ് എന്നിവരുടെ ജന്മ ദിനത്തിലാണ് പദ്ധതി പ്രഖ്യാപനം. മുൻ കോൺഗ്രസിന്‍റെ ദീർഘ വീക്ഷണമില്ലാത്ത പ്രവൃത്തി കാർഷിക മേഖലയെ ദുർബലപ്പെടുത്തിയെന്ന് മോദി ആരോപിച്ചു. "കൃഷിക്കും നമ്മുടെ വികസന യാത്രയിൽ വലിയ പങ്കാണുള്ളത്. കാലത്തിനനുസരിച്ച് അവക്ക് ഗവൺമെന്‍റ് പിന്തുണ കാലാകാലങ്ങളിൽ ലഭ്യമാക്കേണ്ടതുണ്ട്. നിർഭാഗ്യവശാൽ മുൻകാല ഗവൺമെന്‍റ് കാർഷിക മേഖലയെ ഉപേക്ഷിച്ചു. സർക്കാർ വകുപ്പുകൾ അവർക്ക് തോന്നിയ രീതിയിൽ പ്രവർത്തിച്ചത് ഇന്ത്യയുടെ കാർഷിക മേഖല ദുർബലപ്പെടുന്നതിന് കാരണമായി." മോദി പറഞ്ഞു.
മുൻ സർക്കാരിന്‍റെ വീഴ്ചകൾ ഉൾക്കൊണ്ട് തങ്ങൾ നിരവധി പദ്ധതികൾ നടപ്പിലാക്കിയെന്നും അതിന്‍റെ മാറ്റമാണ് ഇപ്പോൾ കാർഷിക മേഖലയിൽ കാണുന്നതെന്നും മോദി അവകാശപ്പെട്ടു. തിരഞ്ഞെടുത്ത 100 ജില്ലകളിലാണ് പിഎം ധാന്യ കൃഷി യോജന നടപ്പാക്കുക.
24,000 കോടിയുടെ പദ്ധതിയിൽ വിള വൈവിധ്യങ്ങൾ പ്രോത്സാഹിപ്പിക്കുക, ജല സേചന സംവിധാനങ്ങൾ, സുസ്ഥിര കാർഷിക വികസനം, വായ്പകൾ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.11,400 കോടിയുടെ ആത്മ നിർഭരത മിഷനിൽ ധാന്യങ്ങളുടെ സംഭരണം ,സംസ്കരണം തുടങ്ങിയവ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.