പ്രതീകാത്മക ചിത്രം
നാം കഴിക്കുന്ന മൃഗങ്ങളുടെ മാംസത്തിന്റെ അതേ രുചിയിൽ സസ്യങ്ങളിൽനിന്ന് ഇറച്ചി കിട്ടിയാൽ എങ്ങനെയിരിക്കും? മാംസത്തിന്റെ അതേ നിറം, അതേ രുചിയും അടങ്ങിയ ഭക്ഷ്യോൽപന്നം നിലവിൽവന്നാൽ പിന്നെ മൃഗങ്ങളെ കശാപ്പ് ചെയ്ത് ഇറച്ചി കഴിക്കേണ്ട ആവശ്യമില്ല. ഒരിക്കലും സാധിക്കാത്തതോ കണ്ടെത്താനോ കഴിത്താതതാണെന്ന് വിശ്വസിക്കുന്നതെങ്കിൽ തെറ്റി. ഇത്തരമൊരു പരീക്ഷണത്തിൽ വിജയകരമായ മുന്നേറ്റം നടത്തിയിരുക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞർ.
ലണ്ടനിലെ ഇംപീരിയല്‍ കോളജിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയതും പ്രസിദ്ധീകരിച്ചതും. ലണ്ടനിലെ ഇംപീരിയല്‍ കോളജ്, കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റി, ബയോടെക് സ്ഥാപനമായ കൈയോമി, ചൈനയിലെ നാന്‍ചാങ് യൂനിവേഴ്സിറ്റി, എന്നിവയിലെ ഗവേഷകരുടെ പ്രയത്നമാണ് പുതിയൊരു വഴിത്തിരിവിലേക്ക് എത്തിച്ചത്. ‘ഫ്രോണ്ടിയേഴ്‌സ് ഇന്‍ പ്ലാന്റ് സയന്‍സ്’ എന്ന മാഗസിനിലാണ് ശാസ്ത്രജ്ഞർ ഈ പരീക്ഷണത്തിന്റെ വിജയകരമായ സാധ്യതയെ സംബന്ധിച്ച് വെളിപ്പെടുത്തിയത്.
ലെറ്റ്യൂസ്, പുകയില എന്നീ ചെടികളില്‍ മൃഗങ്ങളില്‍ കാണപ്പെടുന്ന മാംസപ്രോട്ടീനായ 'മയോഗ്ലോബിന്‍' വിജയകരമായി ഉൽപാദിപ്പിച്ചതോടെയാണ് സസ്യാധിഷ്‌ഠിത മാംസനിർമാണത്തിന് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. മൃഗങ്ങളിൽ നിന്നോ മാംസങ്ങളിൽ നിന്നോ ശേഖരിക്കുന്ന മയോഗ്ലോബിന്റെ ജീനുകൾ ഇത്തരം ചെടികളുടെ ക്ലോറോപ്ലാസ്റ്റുകളിൽ നിക്ഷേപിക്കുന്നതിലൂടെയാണ് ഇത് സാധിക്കുക. സാധാരണ സസ്യങ്ങളിൽ നടക്കുന്നതുപോലെ തന്നെ പ്രകാശസംശ്ലേഷണം വഴി ഇലകളിൽ വൻതോതിൽ പ്രോട്ടീനുകൾ ഉൽപാദിപ്പിക്കപ്പെട്ടു. ഉണങ്ങിയ ഒരു കിലോഗ്രാം പുകയിലയില്‍നിന്ന് 800 മില്ലിഗ്രാമും ലെറ്റിയൂസില്‍ നിന്ന് 810 മില്ലിഗ്രാമും മയോഗ്ലോബിന്‍ ലഭിച്ചെന്നും പഠനം സാക്ഷ്യപ്പെടുത്തുന്നു.
പരീക്ഷണാര്‍ഥമാണ് പുകയില ചെടി ഉപയോഗിച്ചതെന്നും ഭാവിയില്‍ ലെറ്റിയൂസ് പോലുള്ള ചെടികളാണ് പ്രധാനമായും ഉപയോഗിക്കുകയെന്നാണ് ഗവേഷകരുടെ വാദം. ഇതിനായി 'ജീൻ ഗണ്‍' എന്ന സാങ്കേതികവിദ്യയാണ് അവർ ഉപയോഗപ്പെടുത്തിയത്. പരീക്ഷണം വിജയിച്ചതോടെ ഇനിമുതൽ വളരുന്ന ചെടികള്‍ക്കുള്ളില്‍ തന്നെ മാംസ പ്രോട്ടീന്‍ ഉൽപാദിപ്പിക്കുന്ന രീതി പിന്തുടരാമെന്ന് പഠനത്തിൽ പറയുന്നുണ്ട്.
ഈ ഇലകളിൽ ഉൽപാദിപ്പിക്കപ്പെട്ട മയോഗ്ലോബിനിൽ നിന്ന് മാംസത്തിന്റെ അതേ രുചിയും നിറവുമുള്ള അതേ മാംസാഹാരം തികച്ചും ചെലവ് കുറഞ്ഞ രീതിയിൽ നിർമിക്കാമെന്നും പറയുന്നു. കാർഷിക മേഖലയെ തന്നെ മാറ്റിമറിച്ചേക്കാവുന്ന വിപ്ലവകരമായ കണ്ടെത്തൽ വിജയിച്ച ആഹ്ലാദത്തിലാണ് ശാസ്ത്രജ്ഞർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.