കാണാൻ നല്ല ഭംഗിയുണ്ട്. പരവതാനി പോലെ പറമ്പിൽ പടർന്ന് മഞ്ഞ നിറമുള്ള പൂക്കൾ പുഷ്പിച്ചുനിൽക്കുന്നതു കാണാൻ മനോഹരം തന്നെ. പക്ഷേ, മറ്റു സസ്യങ്ങൾക്ക് ഭീഷണിയാണ് ഈ അധിനിവേശച്ചെടി. പറഞ്ഞുവരുന്നത് നമ്മുടെ പറമ്പിലൊക്കെ സ്ഥിരമായി കാണുന്ന കമ്മൽപൂവ് വിടർന്നുനിൽക്കുന്ന ചെടിയെക്കുറിച്ചാണ്.
അമേരിക്കയിയാണ് സിംഗപ്പൂർ ഡെയ്സിയുടെ സ്വദേശം. ഉഷ്ണമേഖലാപ്രദേശങ്ങളിൽ നന്നായി വളർന്നിരുന്ന ഇവ കേരളത്തിലേക്ക് കുടിയേറിയവന്നതാണ്. പറമ്പുകളിലും കൃഷിയിടങ്ങളിലുമെല്ലാം വ്യാപിച്ചിരിക്കുന്ന കാഴ്ച നാം പലപ്പോഴും കാണാറുണ്ട്. എന്നാൽ, ഇതിങ്ങനെ പടർന്നു പന്തലിച്ചാലുള്ള ഭവിഷ്യത്തുകളെക്കുറിച്ച് നാം ചിന്തിക്കാറില്ലല്ലോ.
കേരള ജൈവവൈവിധ്യ ബോർഡിന്റെ അധിനിവേശസസ്യങ്ങളുടെ പട്ടികയിൽ മുന്‍നിരയിലാണ് സിംഗപ്പൂർ ഡെയ്സി. പ്രധാനമായും തണ്ടുകളിൽ വേരുപിടിച്ചാണ് പടർന്നുവളരുന്ന ഇനമാണിത്. പറമ്പിൽനിന്ന് പിഴുതുകളഞ്ഞാൽ പോലും അത് വേരുപിടിച്ച് പടരും. പടർന്നുപിടിച്ചാൽ പിന്നെ മറ്റു സസ്യങ്ങൾക്ക് ഭീഷണിയാണ്. മറ്റുള്ളവയെ വളരാൻ അനുവദിക്കാതെ മണ്ണിലൂർന്ന് പരവതാനി പോലെ വളരും. അവ പുറത്തുവിടുന്ന രാസ വസ്തുക്കൾ സമീപസസ്യങ്ങളുടെ വളർച്ചയും മുരടിപ്പിക്കുന്നു. കട്ടിയുള്ള തണ്ടുകളായതിനാൽ കൃഷിയിടങ്ങളിൽ നാശിനി പ്രയോഗിച്ചാലും ഇതിനെ പൂർണമായി ഇല്ലാതാക്കാൻ കഴിയില്ല. ഉയർന്ന താപനില, വരൾച്ച എന്നിവയെ ചെറുക്കാന്‍ അപാര കഴിവുള്ള ഈ ചെടിയെ, അധിനിവേശ സസ്യമായതിനാൽ കീടങ്ങളോ രോഗങ്ങളോ ബാധിക്കാറുമില്ല.
വേരുകൾ പിഴുതെടുക്കാതെ വെറുതെ വെട്ടിക്കളഞ്ഞിട്ടും കാര്യമില്ല. തണ്ടിൽനിന്നും വേരിൽനിന്നും വിത്തിൽനിന്നും കിളിർക്കുന്നതിനാൽ ഇവ കർഷകർക്കും വലിയ തലവേദനയാണ്. അതിനാല്‍ ഇവയെ തുരത്താനുള്ള ഏക വഴി വേരോടെ പിഴുത് ആഴത്തിലുള്ള കുഴികളിലിട്ടു മൂടുക എന്നതാണ്. പിഴുതു കളയുമ്പോൾ തണ്ടിന്റെ ചെറുകഷണങ്ങൾ പോലും മണ്ണിൽ വീണുപോവാതെ നോക്കണം. അല്ലെങ്കിൽ പച്ചയോടെ കത്തിക്കുകയോ ചെയ്യാം. എന്നാലേ ഇവയെ വീണ്ടും മുളപൊട്ടാതെ ഉന്മൂലനം ചെയ്യാൻ സാധിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.