തിരുവനന്തപുരം: വിത്തുതേങ്ങ വാങ്ങാൻ കരാർ ഉറപ്പിച്ചത് കാർഷിക സർവകലാശാലയിലെ വിദഗ്ധ സമിതി. ഡോ. സി. നാരായണൻകുട്ടി (അസി. ഡയറക്ടർ- സീഡ്സ്), മണ്ണുത്തിയിലെ എ.ആർ.എസ് പ്രഫ. ഡോ. എ. ലത, വെള്ളാനിക്കര പ്ലാേൻറഷൻ കോർപ് ആൻഡ് സ്പൈസസിലെ പ്രഫ. ഡോ. വി.എസ്. സുജാത എന്നിവരടങ്ങിയ വിദഗ്ധ സമിതിയാണ് മാർച്ച് 21ന് പൊള്ളാച്ചി സന്ദർശിച്ചതെന്ന് രേഖകൾ.
തമിഴ്നാട്ടിൽ തെങ്ങിൻതോട്ടങ്ങൾ പ്രധാനമായും കരിക്ക് വെട്ടുന്നതിനാണ് ഉപയോഗിക്കുന്നത്. തമിഴ്നാട്ടിലെയും കേരളത്തിലെയും തേങ്ങയുടെ ഗുണമേന്മയിൽ വലിയ അന്തരമുണ്ട്. പച്ചക്കറി വിത്ത് പോലെയല്ല തെങ്ങിൻതൈ. പച്ചക്കറിയുടെ വിത്ത് മോശമായാൽ ഒരുതവണത്തെ വിളയെ നഷ്ടപ്പെടുകയുള്ളൂ. പിന്നീട് വിളവിറക്കുമ്പോൾ കർഷകന് നല്ല വിത്ത് വാങ്ങാം. തെങ്ങാകട്ടെ ദീർഘകാല വിളയാണ്. മോശമായ തെങ്ങിൻതൈയാണെന്ന് അറിയാതെയാണ് കാർഷിക സർവകലാശാലയിൽനിന്ന് വിതരണം ചെയ്യുന്ന തൈകൾ കർഷകൻ പരിപാലിച്ച് വളർത്തുക. ഗുണമേന്മയില്ലാത്ത, ആരോഗ്യമില്ലാത്ത തൈ വരുമ്പോൾ കായ്ഫലം ലഭിക്കില്ല. ഇത് കർഷകനോട് ചെയ്യുന്ന കൊടും ചതിയാണ്.
ഡബ്ല്യു.സി.ടി, കുറിയ ഇനം തേങ്ങക്ക് 45 രൂപയും സങ്കരയിനത്തിന് 50 രൂപയുമായിരുന്നു നേരത്തേ നൽകിയിരുന്ന വില. എന്നാൽ, 2018 നവംബർ 19ലെ ഉത്തരവ് പ്രകാരം 70ഉം 75ഉം രൂപയായി ഉയർത്തി. പുതിയ വിലയ്ക്കാണ് പൊള്ളാച്ചിയിൽനിന്ന് സർവകലാശാല തേങ്ങ വാങ്ങിയത്. പൊള്ളാച്ചി വെള്ളക്കുണ്ടപുരത്ത് 18 ഏക്കർ തോട്ടമുള്ള വിക്രം പ്രഭു, 25 ഏക്കർ തോട്ടമുള്ള സെന്തിൽ കുമാർ, ആനമലൈ ഒഡയകുളത്ത് 75 ഏക്കർ തോട്ടമുള്ള സോമസുന്ദരം, മലയന്തിപട്ടണത്ത് 30 ഏക്കറുള്ള രാമകൃഷ്ണൻ എന്നിവരുമായി കരാർ ഉറപ്പിച്ചപ്പോൾ ഗുണമേന്മയുള്ള വിത്ത് തേങ്ങ ഉൽപാദിപ്പിക്കുന്ന സംസ്ഥാനത്തെ കേര കർഷകർ പുറത്തായി.
കണക്കുകൾ അനുസരിച്ച് പൊള്ളാച്ചിയിൽനിന്ന് 13,150 തേങ്ങ വെള്ളായണിയിൽ എത്തി. അതിപ്പോൾ മുളച്ച് തൈകളായി. നാളികേര കൃഷിയുടെ സംരക്ഷണവും അഭിവൃദ്ധിയും ഉറപ്പുവരുത്താൻ 2018 മുതൽ 2028 വരെ നീളുന്ന 10 വർഷത്തെ വികസന കാഴ്ചപ്പാടോടെയാണ് മിഷൻ മോഡ് മാതൃകയിൽ സർക്കാർ നാളികേര വികസന കൗൺസിൽ രൂപവത്കരിച്ചത്. ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ ലഭിക്കുന്നതിന് ശാസ്ത്രീയ വിത്ത് തേങ്ങ സംഭരണം പദ്ധതിയുടെ ഭാഗമാണ്.
വരുന്ന 10 വർഷത്തിൽ രണ്ട് കോടി തെങ്ങിൻ തൈകൾ വിതരണം ചെയ്യാനാണ് പദ്ധതി. പഞ്ചായത്തുകളിൽ യുവതീയുവാക്കൾക്ക് പരിശീലനം നൽകി കേര കർമ സേനകൾ രൂപവത്കരിച്ച് തേങ്ങയുടെ ഉൽപാദനവും ഉൽപാദന ക്ഷമതയും വർധിപ്പിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയിൽ ഈ പൊള്ളാച്ചി തൈകളായിരിക്കും വിതരണം ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.